'ബുറെവി' ചുഴലിക്കാറ്റായി; മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗം; വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരി തീരത്ത്; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു
'ബുറെവി' ചുഴലിക്കാറ്റായി; മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗം; വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരി തീരത്ത്; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നു. ചുഴലിക്കാറ്റിന് മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെയാണ് വേഗം. വെള്ളിയാഴ്ച പുലര്‍ച്ചയോടെ കന്യാകുമാരി തീരത്തെത്തും.

ശ്രീലങ്കന്‍ തീരത്തെത്തുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഡിസംബര്‍ മൂന്നോടു കൂടി ഗള്‍ഫ് ഓഫ് മാന്നാര്‍ എത്തുകയും ഡിസംബര്‍ നാലിന് പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം കൊല്ലം ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com