ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ല ; സുരേന്ദ്രന്‍ പറഞ്ഞതിനെക്കുറിച്ച് സുരേന്ദ്രനോട് ചോദിക്കണം : വി മുരളീധരന്‍

കെ മുരളീധരന്‍ ആദ്യം സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെ
ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ല ; സുരേന്ദ്രന്‍ പറഞ്ഞതിനെക്കുറിച്ച് സുരേന്ദ്രനോട് ചോദിക്കണം : വി മുരളീധരന്‍

തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വര്‍ണക്കടത്തുകേസില്‍ സ്പീക്കറെക്കുറിച്ച് കെ സുരേന്ദ്രന്‍ പറഞ്ഞതില്‍ അദ്ദേഹത്തോട് ചോദിക്കണം. താന്‍ ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

അന്വേഷണം നടത്തുന്ന ഏജന്‍സികളാണ് അതേക്കുറിച്ച് പറയേണ്ടത്. എനിക്ക് അറിയില്ല. മറ്റാരെങ്കിലും പറഞ്ഞതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം. പാചകവാതക വിലയിലെ സബ്‌സിഡി പണം വീട്ടുകാരുടെ അക്കൗണ്ടിലേക്ക് വരും. അതുകൊണ്ട് വില വര്‍ധന അവരെ ബാധിക്കില്ല. അതേസമയം ഇന്ധന വില നിര്‍ണയം കേന്ദ്രസര്‍ക്കാരിനല്ല. വിലവര്‍ധനവിന് ഉത്തരവാദിത്തമുണ്ടെങ്കില്‍ അത് ഒരു കൂട്ടര്‍ക്കു മാത്രമാവില്ലല്ലോ. സംസ്ഥാന സര്‍ക്കാരിനും അതില്‍ പങ്കുണ്ട്. ബിജെപി സര്‍ക്കാരിന്റെ തലയില്‍ മാത്രം കെട്ടിവെക്കാനാവില്ലെന്ന് മുരളീധരന്‍ പറഞ്ഞു. 

കെ മുരളീധരന്‍ ആദ്യം സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെ. അതിനുശേഷം ബിജെപിയെക്കുറിച്ച് വേവലാതിപ്പെടാം. കോണ്‍ഗ്രസ് അപ്രസക്തമായിക്കൊണ്ടിരിക്കുന്നതിന്റെ വേവലാതിയാണ് ഇതുപോലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ വ്യക്തമാകുന്നത്. കോണ്‍ഗ്രസിന്റേതുപോലെ, കള്ളപ്പണ സ്വാധീനത്തിലേക്ക് സിപിഎമ്മും വരുന്നു. ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ ഘടകങ്ങള്‍ വിലയിരുത്തി ജനം വോട്ടുചെയ്യും.

കേരളത്തില്‍ 10 ജില്ലകളില്‍ താന്‍ തെരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി. പലയിടത്തും സിപിഎമ്മിനെതിരെ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നത് ബിജെപിയാണ്. കോണ്‍ഗ്രസ് പലയിടത്തും അപ്രസക്തമായി. വടക്കന്‍ കേരളത്തില്‍ യുഡിഎഫ് എന്നത് കോണ്‍ഗ്രസിന് പകരം ലീഗ് മുന്നണിയായി മാറി. ലീഗിന് വഴങ്ങിക്കൊടുക്കുന്ന കോണ്‍ഗ്രസിനോട് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും, പ്രത്യേകിച്ച് കോണ്‍ഗ്രസ് വോട്ടുബാങ്കായ ക്രിസ്ത്യന്‍ മേഖലകളില്‍ കടുത്ത അമര്‍ഷമുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com