മുളന്തുരുത്തി പള്ളിക്ക് മുന്നില്‍ യാക്കോബായ സഭാ വിശ്വാസികള്‍
മുളന്തുരുത്തി പള്ളിക്ക് മുന്നില്‍ യാക്കോബായ സഭാ വിശ്വാസികള്‍

പള്ളികളില്‍ പ്രവേശിക്കാന്‍ യാക്കോബായ വിഭാഗം, പൊലീസ് തടഞ്ഞു; മുളന്തുരുത്തി, കട്ടച്ചിറ പള്ളികളില്‍ സംഘര്‍ഷം ( വീഡിയോ)

സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ 52 പളളികളില്‍ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ 52 പളളികളില്‍ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം. മുളന്തുരുത്തി പള്ളിയിലും കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിലും പ്രവേശിക്കാന്‍ യാക്കോബായ സഭാ വിശ്വാസികളെത്തി. പള്ളിക്ക് മുന്നില്‍ വച്ച് സഭാ വിശ്വാസികളെ പൊലീസ് തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിശ്വാസികള്‍ പള്ളിമുറ്റത്ത് പ്രാര്‍ഥന നടത്തി തടിച്ചുകൂടി നില്‍ക്കുകയാണ്.തഹസില്‍ദാറിന്റെയും പൊലീസിന്റെയും അനുമതിയോടെ 14 യാക്കോബായ വിശ്വാസികളെ കട്ടച്ചിറ പള്ളിയില്‍ പ്രവേശിപ്പിച്ചു.

മുളന്തുരുത്തി പള്ളിക്ക് പുറത്തായി സജ്ജീകരിച്ച യാക്കോബായ വിശ്വാസികളുടെ താത്കാലിക പ്രാര്‍ത്ഥന കേന്ദ്രത്തില്‍ കുര്‍ബാന നടത്തിയ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പള്ളിമുറ്റത്തെത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇവരെ തടയാനാണ് പൊലീസ് തീരുമാനം. 

അതിനിടെ വടവുകോട് സെന്റ് മേരീസ് പള്ളിയിലും, കായംകുളം കട്ടച്ചിറ പള്ളിയിലും  പ്രവേശിക്കാനുള്ള യാക്കോബായ സഭാ വിശ്വാസികളുടെ നീക്കം പൊലീസ് തടഞ്ഞു. പളളിക്ക് മുന്നില്‍ യാക്കോബായ സഭാ വിശ്വാസികളുടെ പ്രതിഷേധിക്കുകയാണ്. കോടതി വിധി മറികടക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതേ സമയം വിശ്വാസികള്‍ക്ക് പളളികളിലേക്ക് വരുന്നതിന് യാതൊരു തടസവും ഇല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ നിലപാട് അറിയിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്ക് വരാമെങ്കിലും യാക്കോബായ സഭാ വൈദികരെയും ബിഷപ്പുമാരെയും പളളികളില്‍ പ്രവേശിപ്പിക്കില്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്. മുളന്തുരുത്തി, പിറവം അടക്കമുളള 52 പളളികളില്‍ പ്രവേശിക്കുമെന്നാണ് യാക്കോബായ വിഭാഗം  അറിയിച്ചിരിക്കുന്നത്. പളളികള്‍ കൈമാറുന്നതിനെതിരെ യാക്കോബായ സഭ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് പളളികളില്‍ വീണ്ടും പ്രവേശിക്കാന്‍ ശ്രമിക്കുന്നത്.

വീഡിയോ: എ സനേഷ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com