കൊച്ചി : പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ നിക്ഷേപമായി വന്ന 100 കോടി രൂപയുടെ ഉറവിടവും വിനിയോഗവും അന്വേഷിക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയെയാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർഥി സംഘടനയായ ക്യാംപസ് ഫ്രണ്ടിന്റെ ദേശീയ ജനറൽ സെക്രട്ടറി കെ.എ. റൗഫ് ഷെരീഫിനെ 14 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.
ശനിയാഴ്ചയാണ് റൗഫിനെ ഇഡി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്‍തത്. വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്‌നൗ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതിയായ റൗഫ് വിദേശത്തേക്ക് കടന്നിരുന്നു. ഇതേതുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് മസ്‌കറ്റിൽ നിന്നെത്തിയ റൗഫിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
റൗഫിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി ഇ ഡി പരിശോധന നടത്തിയിരുന്നു. റൗഫ് ഷരീഫിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 2.21 കോടിയിലധികം രൂപ കണ്ടെടുത്തതായി ഇ ഡി അറിയിച്ചിരുന്നു. റൗഫിന്റെ മൂന്ന് അക്കൗണ്ടുകളിൽ നിന്നുമാണ് ഇഡി പണം കണ്ടെത്തിയത്. ഇതിൽ 31 ലക്ഷം രൂപ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയതാണെന്നും ഇഡി ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ