കോട്ടൂര്‍ പൂജപ്പുരയില്‍, സെഫി അട്ടക്കുളങ്ങരയില്‍; അഭയ കേസ് പ്രതികളെ ജയിലിലേക്ക് മാറ്റി

സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ജയിലിലേക്ക് മാറ്റി.
ഫാ. തോമസ് കോട്ടൂര്‍, സി. സെഫി/ഫയല്‍
ഫാ. തോമസ് കോട്ടൂര്‍, സി. സെഫി/ഫയല്‍

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ജയിലിലേക്ക് മാറ്റി. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്. വൈദ്യപരിശോധയ്ക്ക് ശേഷമാണ് ഇവരെ ജയിലിലേക്ക് മാറ്റിയത്. ഇരുവരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. 

തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് തോമസ് കോട്ടൂരും സെഫിയും കുറ്റക്കാരാണെന്ന് വിധിച്ചത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. 

സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസില്‍ കോടതി വിധി പറഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. എട്ട് പേര്‍ വിചാരണയ്ക്കിടെ കൂറുമാറി.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ബിസിഎം കോളജിലെ പ്രിഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അഭയ. ആദ്യം ലോക്കല്‍ പൊലീസും പിന്നീട്‌ ്രൈകംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനു ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയ്ക്കു മുമ്പ് കുറ്റവിമുക്തനാക്കി. നാലാം പ്രതി ആഗസ്റ്റിന്‍ വിചാരണയ്ക്കു മുമ്പു മരിച്ചു.

ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.

പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനില്‍കുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനു വേണ്ടി സിബിഐ പ്രോസിക്യൂട്ടര്‍ എം നവാസ് ഹാജരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com