ഉമ്മന്‍ചാണ്ടി പ്രചാരണ സമിതി അധ്യക്ഷനാകും ?; എട്ടു ജില്ലകളില്‍ ഡിസിസി തലപ്പത്തും മാറ്റത്തിന് സാധ്യത ; അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാന്‍ഡ് 

കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് റിപ്പോര്‍ട്ട് തേടി
കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി / ഫയല്‍ ചിത്രം
കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി / ഫയല്‍ ചിത്രം


തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന നേതാക്കളായ കെ സുധാകരന്‍, കെ മുരളീധരന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഡിസിസി തലങ്ങളിലും അഴിച്ചുപണി ഉണ്ടാകും. 

കേരളത്തിലെങ്ങും ഒരുപോലെ സ്വാധീനമുളള ഒരു നേതാവ് പ്രചാരണസമിതി അധ്യക്ഷനായി വരണം എന്നതാണ് ഹൈക്കമാന്‍ഡിന്റെ താല്‍പര്യം. ഇത് ഉമ്മന്‍ചാണ്ടിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. മാത്രമല്ല നിലവില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് നേതൃപദവികളില്‍ ഇല്ല എന്നതും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ട്. 

ഡല്‍ഹിയിലുളള കേരളനേതാക്കളുമായി ഹൈക്കമാന്‍ഡ് കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതാണ് പരിഗണനയിലുള്ളത്. ഈ ജില്ലകളിലെ അധ്യക്ഷന്മാരുടെ പ്രകടനം മെച്ചമല്ലെന്നാണ് പൊതുവിലയിരുത്തല്‍. 

ഇതിന് പുറമേ, ഇരട്ടപദവി വഹിക്കുന്ന ഡിസിസി പ്രസിഡന്റുമാരായ എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും നേതൃത്വത്തില്‍ മാറ്റമുണ്ടായേക്കും. ജനുവരി ആദ്യവാരത്തോടെ ഇക്കാര്യങ്ങളില്‍ തീരുമാനമാകുമെന്നാണ് സൂചന.

അതിനിടെ കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഹൈക്കമാന്‍ഡ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലെ പ്രധാന നേതാക്കളെയെല്ലാം താരിഖ് അന്‍വര്‍ കണ്ടേക്കും. ഘടകകക്ഷികളുടെയും നിലപാട് അദ്ദേഹം ആരായുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com