കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നു വീണ് വീട്ടു ജോലിക്കാരി മരിച്ച കേസിൽ ഫ്ലാറ്റുടമ അറസ്റ്റിൽ. ഉടമയായ ഇംതിയാസാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇംതിയാസിന് മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം പൊലീസിന് മുൻപിൽ ഹാജരാകുമ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അന്യായമായി വീട്ടുതടങ്കലിൽ വെച്ചുവെന്ന കുറ്റമാണ് ഇംതിയാസിനെതിരെ ചുമത്തിയിരിക്കുന്നത്.
ഡിസംബർ അഞ്ചിനാണ് കൊച്ചി നഗര മധ്യത്തിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് സേലം സ്വദേശിനിയായ കുമാരി വീണത്. ഫ്ലാറ്റിന്റെ മുകളിൽ നിന്ന് സാരികൾ കൂട്ടികെട്ടി താഴേക്ക് ഇട്ടിരിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടു ജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും അതിനാൽ കേസെടുക്കേണ്ടതില്ലെന്നുമായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. എന്നാൽ ഭർത്താവ് ശ്രീനിവാസൻ കൊച്ചിയിലെത്തി ഫ്‌ളാറ്റുടമയ്‌ക്കെതിരേ മൊഴി നൽകിയതോടെയാണ് കേസെടുത്തത്.
നാട്ടിലേക്കു പോകണമെന്ന് കുമാരി അറിയിച്ചെന്നും എന്നാൽ പോകാൻ അനുവദിക്കാതെ ഫ്‌ളാറ്റുടമ തടവിൽ വെച്ചുവെന്നുമാണ് ശ്രീനിവാസന്റെ മൊഴി. തടവിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുമാരി ഫ്‌ളാറ്റിൽ നിന്ന് വീണതാകുമെന്നും ശ്രീനിവാസന്റെ മൊഴിയിലുണ്ട്. കേസിൽ പ്രതിയായ അഭിഭാഷകനുമായ ഇംതിയാസ് അഹമ്മദിന് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ