കാസര്‍കോട്: കാണാതായ അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു സ്ത്രീയെ കൊലപ്പെടുത്തിയാല്‍ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകുമെന്ന വിശ്വാസമാണ് പ്രതി വെങ്കിട്ടരാമനെ കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് പിന്നാലെ ഇയാള്‍ക്ക് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല. പൊലീസ് വാഹനത്തിലിരുന്നു താളം പിടിച്ചതായും. മാധ്യമ പ്രവര്‍ത്തകര്‍ ഫോട്ടെയെടുക്കുമ്പോള്‍ തല ഉയര്‍ത്തി നിന്നതായും തെളിവെടുപ്പിനായി എത്തിച്ചപ്പോഴും പ്രതിയുടെ മുഖത്ത് ഒരു ഭാവവിത്യാസവും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ രണ്ടാം പ്രതിയായ നിരഞ്ജന്‍കുമാര്‍ മുഖം താഴ്ത്തിയ നിലയിലായിരുന്നു. വന്‍ പ്രതിഫലം നല്‍കാമെന്നു വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകത്തില്‍ രണ്ടാം പ്രതി പങ്കാളിയായതെന്നു പൊലീസ് പറയുന്നു.
ജനുവരി 16ന് ഉച്ചയോടെയാണ് അധ്യാപിക സ്‌കൂളില്‍ നിന്നിറങ്ങുന്നത്. ഉച്ചയ്ക്ക് ശേഷം അധ്യാപിക രൂപശ്രീ ഹാഫ് ഡോ ലീവും അറിയിച്ചിരുന്നു. സ്‌കൂളില്‍ നിന്ന് സ്‌കൂട്ടറിലിറങ്ങിയ ടീച്ചര്‍ കുറച്ചകലെയുള്ള പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് വണ്ടി നിര്‍ത്തി. പിന്നീട് പുറകെ വന്ന കാറിലായിരുന്നു യാത്ര. സ്‌കൂളിലെ സഹഅധ്യാപകനായ കെ.വെങ്കിട്ടരമണയായിരുന്നു കാറിലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്കായിരുന്നു ഇരുവരും പോയത്. ഒപ്പം സുഹൃത്ത് നിരഞ്ജനും ഉണ്ടായിരുന്നു.
വീട്ടിലെത്തിയ ശേഷം രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍മുക്കി കൊലപ്പെടുത്താനായിരുന്നു ആദ്യശ്രമം. ഇവിടെ നിന്നും രക്ഷപ്പെട്ടോടിയ രൂപശ്രീയെ പിടികൂടി വീണ്ടും വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി മരണം ഉറപ്പാക്കി. വെള്ളം കുടിച്ചുള്ള മരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഉറപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമിട്ടത്.
അപ്പോഴേക്കും ഹൊസങ്കടിയില്‍നിന്ന് വെങ്കിട്ടരമണയുടെ ഭാര്യയുടെ വിളിയെത്തി. വെങ്കിട്ടരമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു. എന്നിട്ട് അതേ വഴി ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൂട്ടാനായി പോയി. രൂപശ്രീയുടെ മൃതദേഹം ഒളിപ്പിച്ച കാറില്‍ ഭാര്യയേയും സുഹൃത്തിനെയും കൂട്ടി ഏറെ നേരം യാത്ര ചെയ്തു. വീട്ടിലെത്തി പിന്നീട് പൂജക്കെന്നു പറഞ്ഞ് വെങ്കിട്ടരമണയും സുഹൃത്തും പുറത്തിറങ്ങി.
അതേസമയം ഏറെ വൈകീട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രൂപശ്രീ ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. വീട്ടുകാര്‍ പലതവണ ഫോണില്‍ വിളിച്ചിട്ടും എടുക്കുന്നില്ല. പിന്നാലെ സഹ അധ്യാപകരെ വിളിച്ചപ്പോള്‍ ഉച്ചയ്ക്ക് ശേഷം സ്്കൂളില്‍ നിന്ന് ഇറങ്ങിയതായി അറിയാന്‍ കഴിഞ്ഞു. സംശയം തോന്നിയ ബന്ധുക്കള്‍ തിരച്ചില്‍ തുടങ്ങി. സ്‌കൂളിനടുത്ത് സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു. പരാതി പറയാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ ടീച്ചറുടെ മകന്‍ ഉറപ്പിച്ചു പറഞ്ഞു വെങ്കിട്ടരമണ അറിയാതെ ഒന്നും നടക്കില്ലെന്ന്.
വെങ്കിട്ടരമണ വീട്ടില്‍ ഇല്ലെന്നു തിരിച്ചറിഞ്ഞ ബന്ധുക്കള്‍ പൊലീസിനെ കൊണ്ട് വെങ്കിട്ടരമണയെ വിളിപ്പിച്ചു. ഉടന്‍ സ്‌റ്റേഷനിലെത്താമെന്ന് അറിയിച്ചെങ്കിലും സ്റ്റേഷനില്‍ എത്തിയില്ല. ആ സമയം മൃതദേഹം എങ്ങനെയെങ്കിലും ഉപേക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മംഗലാപുരം ലക്ഷ്യമാക്കി കുതിച്ച പ്രതികളുടെ ലക്ഷ്യം സുരക്ഷിതമായ ഒരു കടല്‍ത്തീരമായിരുന്നു. പക്ഷേ ആസൂത്രണങ്ങളെല്ലാം പാളി. പൊലീസ് സ്‌റ്റേഷനില്‍നിന്നും നാട്ടുകാരില്‍നിന്നും തുടരെ ഫോണ്‍ വിളികള്‍ എത്തിയതോടെ എത്രയും വേഗം മൃതദേഹം ഉപേക്ഷിക്കാനായി ശ്രമം. നേത്രാവതി പുഴയിലെറിയാനായിരുന്നു ആദ്യശ്രമം. കാറിന്റെ ഡിക്കിയില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് എറിയുന്നത് ആളുകളുടെ ശ്രദ്ധയില്‍പെടുമെന്നു മനസിലായതോടെ കാറുമായി വീണ്ടും ദേശീയപാതയിലെത്തി. അവിടെനിന്നും നേരെ മഞ്ചേശ്വരം കടപ്പുറത്തേക്ക്. മഞ്ചേശ്വരം കടപ്പുറത്ത് ആരുമില്ലാതിരുന്ന സ്ഥലം പ്രതികള്‍ കണ്ടെത്തി.
കാറില്‍ രക്തപ്പാടുകളോ മറ്റു തെളിവുകളോ ഒന്നുമുണ്ടായിരുന്നില്ല. കാറില്‍ വീട്ടിലെത്തിയതോടെ നാട്ടുകാരും രൂപശ്രീയുടെബന്ധുക്കളുമെല്ലാം വീട് വളഞ്ഞു. സ്‌റ്റേഷനിലെത്തിച്ച് വെങ്കിട്ടരമണയെ ചോദ്യം ചെയ്തു. എല്ലാ ചോദ്യങ്ങള്‍ക്കും വെങ്കിട്ടരമണയും നിരഞ്ജനും മറുപടി നല്‍കിയതോടെ വിട്ടയക്കുകയായിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ