ആലപ്പുഴ: കൊറോണ ബാധിതരുടെ രക്തസാമ്പിളുകളുടെ റിസൾട്ടിനായി ഇനി പൂനെയിലേക്ക് നോക്കിയിരിക്കേണ്ട. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ ബാധിതരുടെ രക്തസാമ്പിളുകൾ പരിശോധിക്കാൻ തുടങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാര്‍ക്കാണ് പരിശോധനാ ചുമതല. ഒരു ദിവസം 200 രക്തസാമ്പിളുകള്‍ പരിശോധിക്കാനാവും. ഏഴ് മണിക്കൂറിൽ പരിശോധനാ ഫലം ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ഇ ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിന്റെ മുകൾ ഭാഗത്തായാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിനായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. അതുവരെ ഇവിടെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കും. ഇതുവരെ പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇവിടെ നിന്ന് പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് കേരളത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂര്‍ണ സജ്ജമായിരുന്നെങ്കിലും പുനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആലപ്പുഴയിൽ പരിശോധന നടത്താനുള്ള അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊറോണ ബാധ സംബന്ധിച്ച രക്തസാമ്പിളുകൾ പരിശോധിക്കാൻ പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ തന്നെ സർക്കാർ സമീപിച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ആലപ്പുഴയിൽ പരിശോധന നടത്തുന്നതിനുള്ള അനുമതി ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ