മൊബൈല്‍ ടവറിനേക്കാള്‍ പ്രധാനം ജനങ്ങളുടെ ആരോഗ്യം; ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മൊബൈല്‍ ടവറിനേക്കാള്‍ പ്രധാനം ജനങ്ങളുടെ ആരോഗ്യം; ഉത്തരവാദിത്തം സര്‍ക്കാരിനൈന്ന് മനുഷ്യാവകാശ കമ്മീഷന്‍
മൊബൈല്‍ ടവറിനേക്കാള്‍ പ്രധാനം ജനങ്ങളുടെ ആരോഗ്യം; ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഉണ്ടായിട്ടുള്ള വികാസത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ അത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാത്ത തരത്തിലാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യം ജില്ലാ ടെലികോം കമ്മിറ്റി ഉറപ്പാക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

തൃശൂര്‍ പാഴായിയില്‍ രണ്ടാമത്തെ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ സി. കെ. ബാബുവിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരിസരത്ത് 15 ഓളം പേര്‍ക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ട്. ചിലര്‍ മരിച്ചു. ഇപ്പോള്‍ കരിപ്പാട്ടില്‍ മുരളി എന്നയാളിന്റെ വസ്തുവില്‍ എയര്‍ടെല്‍ ടവര്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

തൃശൂര്‍ ജില്ലാ കലക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും സമവായത്തിലെത്തിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ജില്ലാ ടെലികോം കമ്മിറ്റിയുടെ പരിഗണനക്ക് വിഷയം സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ കമ്മിറ്റിയില്‍ പരാതി പറയാനുള്ള അവസരം നിഷേധിച്ചതായി പരാതിക്കാരന്‍ അറിയിച്ചു. 

ഭരണഘടനയുടെ 21ാം വകുപ്പ് പ്രകാരം ജീവിക്കാനുള്ള അവകാശം ഏറ്റവും വലിയ മൗലികാവകാശമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഓരോ പൗരനും ആരോഗ്യത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരാണ്. ഗ്രാമവാസികളുടെ ആരോഗ്യസംരക്ഷണത്തിന് പഞ്ചായത്ത് നടപടിയെടുക്കേണ്ടതുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല ജില്ലാ ടെലികോം കമ്മിറ്റിക്കുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ജില്ലാ ടെലികോം കമ്മിറ്റി പരാതിക്ക് പരിഹാരം കാണണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com