ക്ഷേത്ര പുനരുദ്ധാരണത്തിന് 5കോടി; 'തത്വമസി' ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും

സംസ്ഥാനത്തെ പൈതൃക ക്ഷേത്ര പുനരുദ്ധാരണത്തിന് 5 കോടി ബജറ്റില്‍ മാറ്റിവച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്.
ക്ഷേത്ര പുനരുദ്ധാരണത്തിന് 5കോടി; 'തത്വമസി' ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൈതൃക ക്ഷേത്ര പുനരുദ്ധാരണത്തിന് 5 കോടി ബജറ്റില്‍ മാറ്റിവച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്. 'തത്വമസി' ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും. ഇതിന് കീഴില്‍ ക്ഷേത്രങ്ങള്‍ നവീകരിക്കും.

താളിയോല ശേഖരം സംരക്ഷിക്കുന്നതിന് വേണ്ടി പുതിയ കെട്ടിടത്തിന് നാലുകോടി അനുവദിച്ചു.ആലപ്പുഴയ്ക്ക് പൈതൃക നഗരമായി പുനര്‍ജന്മം നല്‍കും. അമ്പലപ്പുഴ, ചേര്‍ത്തല മേഖലകളെ വിശപ്പുരഹിത മേഖലകളാക്കും. 2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും.നദീപുനരുജ്ജീവന പദ്ധതികള്‍ക്ക് 20 കോടി. 50,000 കിണറുകള്‍ റീച്ചാര്‍ജ് ചെയ്യും.

തലസ്ഥാനനഗരമായ തിരുവനന്തപുരത്തെ കാസര്‍കോടുമായി ബന്ധിപ്പിച്ചു കൊണ്ടുളള അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍ പാത ബജറ്റില്‍ ഇടംപിടിച്ചു. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുളള നടപടികള്‍ക്ക് ഈ വര്‍ഷം തുടക്കമാകും. 1450 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന പദ്ധതിക്ക് രൂപം നല്‍കുമെന്ന് സംസ്ഥാന ബജറ്റ് നിര്‍ദേശിക്കുന്നു. മൂന്നുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കോവളത്തെ ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. ഇതിനായി 682 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.  ഗതാഗത വികസനത്തിന് മാത്രം 239 കോടി രൂപ നീക്കിവെയ്ക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

കൊച്ചിയുടെ ഭരണസിരാകേന്ദ്രമായ കാക്കനാടിലൂടെ കടന്നുപോകുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഇന്‍ഫോപാര്‍ക്ക് പാതയുടെ വികസനം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. മെട്രോ വിപുലീകരണത്തിനായി 3025 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com