മുംബൈ: സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞതിനെത്തുടർന്ന് മുംബൈയിൽ കുടുങ്ങിയ ശാന്തൻപാറ കൊലപാതകക്കേസിലെ പ്രതികളായ ലിജിയെയും വസീമിനെയും പൊലീസ് ഇന്ന് കൊച്ചിയിലെത്തിക്കും. മതിയായ രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെയും കേരള പൊലീസ് സംഘത്തെയും മുംബൈ വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞത്.
കേസിലെ പ്രതികളായ വസീം, ലിജി എന്നിവരുമായി ശാന്തൻപാറ എസ്ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വിമാനത്താവളത്തിൽ എത്തിയത്. പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലായതോടെ, പിടിയിലാകാതിരിക്കാൻ വിഷം കഴിച്ചതിനെത്തുടർന്നു മുംബൈയിൽ ചികിത്സയിലായിരുന്നു ഇവർ.
ഇടുക്കി ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തിലാണ് ഭാര്യ ലിജിയും (29) ഫാം ഹൗസ് മാനേജർ വസീമും (32) അറസ്റ്റിലായത്. കൊലപാതകത്തെത്തുടർന്ന് ശാന്തൻപാറയിൽനിന്നു മുങ്ങിയ ഇരുവരെയും വിഷം ഉള്ളിൽ ചെന്നു ഗുരുതരാവസ്ഥയിൽ മുംബൈ പൻവേലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇളയ മകൾ ജൊവാന (2) യുമൊത്താണു ലിജി വസീമിനൊപ്പം പോയത്. ജൊവാനയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ