കോട്ടയം; കിണറ്റില്‍ പാമ്പിനെ കണ്ടതോടെ നാലു ദിവസമായി വെള്ളംകുടിയും ഉറക്കവും നഷ്ടപ്പെട്ട് ഒരു കുടുംബം. പാമ്പിനെ പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതായതോടെ ഇപ്പോള്‍ പാമ്പ് കിണറ്റില്‍ നിന്ന് പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണ് കുടുംബം. കടുത്തുരുത്തി പെരുവ ബ്ലാലില്‍ തുളസീദാസും കുടുംബവുമാണ് പാമ്പു കാരണം നട്ടംതിരിയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വീട്ടുകാർ വെള്ളം കോരുന്നതിനായി എത്തിയപ്പോഴാണ് കിണറ്റിലൂടെ നീന്തി നടക്കുന്ന വലിയ പാമ്പിനെ കാണുന്നത്.
പാമ്പിനെ പിടിക്കാതെ വെള്ളം കോരാൻ കഴിയാതെ വന്നതോടെ കുടുംബത്തിന്റെ വെള്ളംകുടി മുടങ്ങി. ഇപ്പോൾ അയൽ വീടുകളിൽ നിന്നാണ് ഇവർ വെള്ളമെടുക്കുന്നത്. അതിനിടെ പാമ്പിനെ പിടിക്കാൻ വനം വകുപ്പിന്റേയും വാവ സുരേഷിന്റേയും അടക്കം സഹായം തേടി. എന്നാൽ ആരും എത്തിയില്ല.
അവസാനം നട്ടംതിരിഞ്ഞതോടെ തുളസീദാസിന്റെ മകൻ ശ്രീനാഥ് തന്നെ പാമ്പിനെ പിടിക്കാനായി കിണറ്റിൽ ഇറങ്ങി. എന്നാൽ അപകടം മണത്ത് പാമ്പ് എവിടെയോ ഒളിച്ചു. തുടർന്ന് വെള്ളം വറ്റിച്ചു കിണർ വൃത്തിയാക്കി . എന്നിട്ടും പാമ്പിനെ കിട്ടിയില്ല. ഇപ്പോൾ പാമ്പ് പുറത്തിറങ്ങുന്നതും നോക്കി കുടുംബത്തിലെ ഒരാൾ കാവലിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ