പൊലീസ് സ്‌റ്റേഷനില്‍ ഫോണ്‍ നമ്പര്‍ കൊടുക്കൂ, ഉദ്യോഗസ്ഥര്‍ വിളിക്കും, പറയാനുള്ളത് നേരിട്ടു പറയാം

പൊലീസ് സ്‌റ്റേഷനില്‍ ഫോണ്‍ നമ്പര്‍ കൊടുക്കൂ, ഉദ്യോഗസ്ഥര്‍ വിളിക്കും, പറയാനുള്ളത് നേരിട്ടു പറയാം
പൊലീസ് സ്‌റ്റേഷനില്‍ ഫോണ്‍ നമ്പര്‍ കൊടുക്കൂ, ഉദ്യോഗസ്ഥര്‍ വിളിക്കും, പറയാനുള്ളത് നേരിട്ടു പറയാം

തിരുവനന്തപുരം: പരാതിക്കാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേല്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തനാണോ എന്നും ഇനി ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാം. ഇനിമുതല്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാരും തന്റെ അധികാര പരിധിയിലുള്ള സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയ പത്തു പേരെ ദിവസവും വൈകിട്ട് നേരിട്ട് ഫോണില്‍ വിളിച്ച് ഈ വിവരങ്ങള്‍ അന്വേഷിക്കും. 

റേഞ്ച് ഡി ഐ ജിമാരും മേഖലാ ഐ ജിമാരും തങ്ങളുടെ അധികാര പരിധിയില്‍ നിന്ന് 10 പരാതിക്കാരെ തിരഞ്ഞെടുത്ത് ഫോണില്‍ സംസാരിക്കും. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും സംസ്ഥാന പൊലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണില്‍ വിളിച്ച് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും. ഇതിനായി പരാതിക്കാര്‍ പരാതിയോടൊപ്പം ഫോണ്‍ നമ്പര്‍ കൂടി നല്‍കിയാല്‍ മതിയാകും. പൊലീസ് സ്‌റ്റേഷനുകള്‍ സര്‍വീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവില്‍വരും.

രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിക്കുന്നത്. െ്രെകം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തില്‍ ചെയ്യുന്നത് പോലെ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. അതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്താലുടന്‍തന്നെ അതിന്റെ വിശദ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. ഈ സാഹചര്യത്തിലാണ് പരാതിക്കാരന് പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും പരാതിയില്‍ സ്വീകരിച്ച നടപടിയെക്കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടുതന്നെ ഫോണില്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. 

പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പൊലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തിലും പരാതികള്‍ കൈപ്പറ്റിയ ശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com