കളളക്കടത്ത് സ്വര്‍ണം എവിടെ?, കരിപ്പൂരില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശികളെ റാഞ്ചി, ക്രൂരമര്‍ദനം, നഗ്നരാക്കി ദേഹപരിശോധന

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ടു യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി
കളളക്കടത്ത് സ്വര്‍ണം എവിടെ?, കരിപ്പൂരില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശികളെ റാഞ്ചി, ക്രൂരമര്‍ദനം, നഗ്നരാക്കി ദേഹപരിശോധന

മലപ്പുറം:  കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ടു യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. കാസര്‍കോട് സ്വദേശികളായ രണ്ടു യാത്രക്കാരെയാണ് തട്ടിക്കാണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. മൃഗീയ മര്‍ദനത്തിന് ശേഷം നഗ്നരാക്കി ദേഹപരിശോധന നടത്തിയതായും ഇവര്‍ പരാതിയില്‍ പറയുന്നു. ഇതിന് പിന്നിലുളള സ്വര്‍ണ കളളക്കടത്ത് സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

എയര്‍ഇന്ത്യയുടെ ദുബായ് വിമാനത്തില്‍ വന്നിറങ്ങിയ കാസര്‍കോട് സ്വദേശികളെയാണ് തട്ടിക്കൊണ്ടുപോയത്. പരിശോധന വിഭാഗമാണ് എന്ന് പറഞ്ഞ് ഇവരെ മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കളളക്കടത്ത് സ്വര്‍ണം എവിടെ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. മൃഗീയ മര്‍ദത്തിന് ശേഷം നഗ്നരാക്കി ദേഹപരിശോധന നടത്തിയതായും പരാതിയില്‍ പറയുന്നു. അതിനിടെ ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും സംഘം കവര്‍ന്നു. 33000 രൂപയാണ് കാസര്‍കോട് സ്വദേശികളില്‍ നി്ന്ന് കവര്‍ന്നത്. കൂടാതെ കയ്യില്‍ കിടന്നിരുന്ന മോതിരം തട്ടിപ്പറിച്ചതായും പൊലീസ് പറയുന്നു.

സ്വര്‍ണം കടത്തുന്നവരെ കേന്ദ്രീകരിച്ചുളള തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. രണ്ട് സ്വര്‍ണ കളളക്കടത്ത് സംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണ് ആക്രമണങ്ങളിലേക്ക് നയിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നത് കരിപ്പൂര്‍ കേന്ദ്രീകരിച്ച് വിമാനയാത്ര നടത്തുന്നവരുടെ ഇടയില്‍ ഭീതി ഉളവാക്കിയിരിക്കുകയാണ്. ദക്ഷിണ കന്നഡ സ്വദേശിയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com