'ദൃശ്യങ്ങള്‍ അതു തന്നെ' ; കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞു

പൊലീസിനെ വിവരം അറിയിക്കുമെന്നായതോടെ പള്‍സര്‍ സുനി ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു
'ദൃശ്യങ്ങള്‍ അതു തന്നെ' ; കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞു


കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, ദൃശ്യങ്ങള്‍ സാക്ഷി തിരിച്ചറിഞ്ഞു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ (സുനില്‍കുമാര്‍) പരിചയക്കാരനാണ് വിചാരണക്കോടതി മുമ്പാകെ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞത്.

കൃത്യത്തിന് ശേഷം പള്‍സര്‍ സുനി അമ്പലപ്പുഴയിലെ ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ ഈ ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ടിവിയില്‍ സംഭവത്തിന്റെ വാര്‍ത്ത വന്നതോടെയാണ് കേസില്‍ സുനിയുടെ പങ്ക് വീട്ടുകാര്‍ അറിഞ്ഞത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുമെന്നായതോടെ പള്‍സര്‍ സുനി ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു.

പിന്നീട് അഭിഭാഷകന്‍ വഴി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അതു പകര്‍ത്തിയ പെന്‍ഡ്രൈവും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ കോടതിയിലെത്തിച്ച അഭിഭാഷകനെ ആ മാസം 19 ന് പ്രോസിക്യൂഷന്‍ വിസ്തരിക്കും.

വെള്ളിയാഴ്ച മൂന്നുസാക്ഷികളുടെ വിസ്താരം കോടതി പൂര്‍ത്തിയാക്കി. കേസില്‍ പ്രധാനസാക്ഷിയായ ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി അടച്ചിട്ട കോടതി മുറിയിലാണ് വിസ്താരം. കേസില്‍ മറ്റൊരു പ്രധാന സാക്ഷിയായ നടി മഞ്ജു വാര്യരെ കോടതി ഈ മാസം 22 ന് വിസ്തരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com