പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു; കെ എം ബഷീറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം.
പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു; കെ എം ബഷീറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം. അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ നീക്കങ്ങള്‍ കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ തന്നെ ശ്രമങ്ങള്‍ ഉണ്ടായെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. വാഹനം ഓടിച്ചില്ലെന്ന് വരുത്താന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. അപകടശേഷം ആദ്യമെത്തിയ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്  പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും പൊലിസിന്റെ  കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി തുടങ്ങിയ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധന ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിക്കുന്നതാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവറുടെ സീറ്റിലിരുന്നത് ശ്രീറാം തന്നെയാണ് എന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വാഹനം 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു എന്നും
ശ്രീറാമിന്റെ പരിക്കുകള്‍ ഡ്രൈവര്‍ സിറ്റിലിരുന്നയാള്‍ക്കുള്ള പരിക്കാണെന്നുമാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

ശ്രീറാം വെങ്കിട്ടരാമനെ ഒന്നാംപ്രതിയാക്കിയാണ് കുറ്റപത്രം.  തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അപകട സമയത്ത് കാറിലുണ്ടായിരുന്ന വഫ ഫിറോസിനെ രണ്ടാം പ്രതിയാക്കി. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വഫ ഫിറോസ് നിരന്തരമായി ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അമിത വേഗം അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചെന്ന് പൊലീസ് പറയുന്നു. അപകടമുണ്ടാകുന്ന സമയത്ത് 99 കിലോ മീറ്റര്‍ വേഗതയിലാണ് കാര്‍ സഞ്ചരിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. വഫയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും സാക്ഷിയാക്കിയില്ല.  കേസില്‍ 100 സാക്ഷികളാണ് ഉള്ളത്. 84 രേഖകളും 72 തൊണ്ടിമുതലുകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്.

ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീര്‍ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീര്‍ മരിച്ചു. ഇതിന് ശേഷം നടന്ന കാര്യങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് പൊലീസിന്റെ വീഴ്ചയായി കോടതി വിലയിരുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com