കുമളി : തമിഴ്‌നാട്ടിലെ കമ്പത്തിനു സമീപം കൈയും കാലുകളും തലയും അറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ടത് കമ്പം സ്വദേശി വിഘ്‌നേശ്വരനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്തിയ വിഘ്‌നേശ്വരന്റെ അമ്മ സെല്‍വിയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വിഘ്‌നേശ്വരന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സെല്‍വി പൊലീസിനോട് സൂചിപ്പിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്നു വിഘ്‌നേശ്വരനെന്നും, ഇതും കുടുംബപ്രശ്‌നങ്ങളുമാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. വെട്ടി മാറ്റിയ വിഘ്‌നേശ്വരന്റെ തല ഒരു കിണറ്റില്‍ നിന്നും കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തില്‍ ഉപേക്ഷിച്ചുവെന്നും സെല്‍വി പറഞ്ഞു. ഇതു കണ്ടെത്താന്‍ ഇന്നു തിരച്ചില്‍ നടത്തും.
ഞായറാഴ്ച രാത്രി പത്ത് മണിയോടെ കമ്പം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി ചാക്കുകെട്ട് വലിച്ചെറിഞ്ഞതായി ചൂണ്ടയിട്ടിരുന്നവര്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്‍കിയ ശേഷം മടങ്ങി.
സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോളാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുചക്ര വാഹനവും, പ്രതികളെയും പിടികൂടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ