കണ്ണൂർ: സംസ്ഥാന അതിര്‍ത്തിയില്‍ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 60 വെടിയുണ്ടകള്‍ പിടികൂടി. കേരള-കര്‍ണാടക അതിര്‍ത്തിയായ കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് തിരകൾ പിടിച്ചെടുത്തത്. തില്ലങ്കേരി സ്വദേശി കെ പ്രമോദിനെ കസ്റ്റഡിയിലെടുത്തു.
കര്‍ണാടകയിലെ വിരാജ്പേട്ടയിൽ നിന്നാണ് വെടിയുണ്ടകള്‍ കടത്തിക്കൊണ്ടു വന്നത്. ആറു പായ്ക്കറ്റുകളിലായി അറുപത് വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്. ഡിക്കിയില്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ എക്സൈസ് ഇരിട്ടി പോലീസിന് കൈമാറി.
നേരത്തെ കൊല്ലം കുളത്തൂപ്പുഴയില്‍ 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
കവറില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വെടിയുണ്ടകള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
10 എണ്ണം ബുള്ളറ്റ് കെയ്‌സില്‍ വെച്ച രീതിയിലും നാലെണ്ണം പുറത്ത് കിടക്കുന്ന രീതിയിലുമായിരുന്നു കണ്ടെടുത്തത്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏത് ഇനം തോക്കില്‍ ഉപയോഗിക്കുന്ന ബുള്ളറ്റാണെന്ന് അറിയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ