ബംഗളൂരു: കൊല്ലം കുളത്തൂപ്പുഴയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സർക്കാരിന് പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ്. കർണാടകയിലെ ബിജെപി എംപി ശോഭ കരന്തലജെയാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് ശോഭ ഈ ആവശ്യം ഉന്നയിച്ചത്.
കേരളം തീവ്രവാദ ഫാക്ടറിയാകുന്നു എന്ന ചോദ്യചിഹ്നത്തോടെയാണ് ശോഭ കരന്തലജെയുടെ ട്വീറ്റ് ആരംഭിക്കുന്നത്. 'പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതാകുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു. ഇപ്പോള്‍ പാക് നിര്‍മ്മിത വെടിയുണ്ടകളും കൊല്ലത്ത് കണ്ടെത്തുന്നു. കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ട സമയമായി'- എന്ന് ട്വീറ്റില്‍ ശോഭ കരന്തലജെ പറയുന്നു.
കൊല്ലം കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിന് സമീപത്തു നിന്നാണ് 14 പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയത്. സംഭവത്തിൽ കേന്ദ്ര ഏജൻസികളായ എൻഐഐയും മിലിട്ടറി ഇന്‍റലിജന്‍സും അന്വേഷണം തുടങ്ങി. വെടിയുണ്ടകൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരികയാണ്. വെടിയുണ്ട കണ്ടെടുത്തതിന്റെ സമീപപ്രദേശങ്ങളിൽ വ്യാപക തിരച്ചിലും നടത്തിവരുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ