പ്രണയം നടിച്ച് ലൈം​ഗിക ചൂഷണം, സാമ്പത്തിക ചൂഷണത്തിനും വിധേയയാക്കി ; നിധിന്റെയും ശരണ്യയുടെയും  നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

സമീപത്തെ സഹകരണബാങ്കിൽനിന്ന്‌ ശരണ്യയുടെ പേരിൽ ഒരുലക്ഷം രൂപ വായ്പയെടുപ്പിക്കാനുള്ള ശ്രമം നടന്നുവരികയായിരുന്നു
പ്രണയം നടിച്ച് ലൈം​ഗിക ചൂഷണം, സാമ്പത്തിക ചൂഷണത്തിനും വിധേയയാക്കി ; നിധിന്റെയും ശരണ്യയുടെയും  നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കണ്ണൂർ : കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ കാമുകൻ നിധിന്റെ പങ്ക് വ്യക്തമാണെന്ന് പൊലീസ്. പ്രതി ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിധിൻ കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടുണ്ട്. സാഹചര്യത്തെളിവുകളും ഇയാൾക്കെതിരാണെന്ന് ഡിവൈഎസ്പി പി പി സദാനന്ദൻ പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തി അത് ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവെച്ച് നിധിനുമായി ഒരുമിച്ച് ജീവിക്കാനുള്ള ശ്രമമാണ് ശരണ്യ നടത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ശരണ്യ ഏറെക്കാലമായി കാമുകനായ നിധിന്റെ നിയന്ത്രണത്തിലായിരുന്നു. ലൈംഗിക ചൂഷണത്തിനു പുറമെ നിധിൻ സാമ്പത്തികമായും ശരണ്യയെ ചൂഷണം ചെയ്തിരുന്നു. ശരണ്യയുടെ വീടിനുസമീപത്തെ സഹകരണബാങ്കിൽനിന്ന്‌ ശരണ്യയുടെ പേരിൽ ഒരുലക്ഷം രൂപ വായ്പയെടുപ്പിക്കാനുള്ള ശ്രമം നടന്നുവരികയായിരുന്നു. ഇതിന്റെ രേഖകൾ നിധിന്റെ വീട്ടിൽനിന്ന്‌ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശരണ്യയുടെ ബ്രേസ്‌ലെറ്റുൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ നിധിൻ സ്വന്തമാക്കിയിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. 

വിയാന്റെ കൊലപാതകം നടന്നതിന്റെ തലേദിവസം പുലർച്ചെ ഒന്നരമണിക്ക് നിധിൻ ശരണ്യയുടെ വീട്ടിലെത്തിയതായുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ടൗണിലെ ഒരു ബാങ്കിന്റെ കൗണ്ടറിനുസമീപം ഒന്നരമണിക്കൂറോളം സമയം ശരണ്യയും നിധിനും സംസാരിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്നുദിവസത്തോളംനീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പൊലീസ് ശരണ്യയുടെ കാമുകനായ വാരം വലിയന്നൂർ പുനയ്ക്കൽ നിധിന്റെ (28) അറസ്റ്റ് രേഖപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com