കേരളം സംഘര്‍ഷമില്ലാത്ത സംസ്ഥാനം ; നിക്ഷേപക സംഗമത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

2020 ല്‍ കോവളത്ത് നിന്നും ബേക്കല്‍ വരെ ബോട്ടില്‍ സഞ്ചരിക്കാവുന്ന സ്ഥിതി ഉണ്ടാകാന്‍ പോകുകയാണ്
കേരളം സംഘര്‍ഷമില്ലാത്ത സംസ്ഥാനം ; നിക്ഷേപക സംഗമത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

കൊച്ചി : കേരളം സംഘര്‍ഷമില്ലാത്ത സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നമ്മുടെ പ്രകൃതി, നമ്മുടെ കാലാവസ്ഥ, നമ്മുടെ നാടിന്റെ പ്രകൃതി വിഭവങ്ങള്‍ ഇതൊക്കെ ഏറ്റവും അധികം പ്രത്യേകതയുള്ളതാണ്. രാജ്യത്തായാലും, ലോകത്തിന്റെ പല ഭാഗങ്ങളിലായാലും വലിയ തോതില്‍ സംഘര്‍ഷം, എന്താണ് സംഭവിക്കുകയെന്നറിയാതെ ആളുകളെ മഥിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സംഘര്‍ഷമില്ലാത്ത, നല്ലരീതിയില്‍ ക്രമസമാധാനം പാലിച്ചുപോകുന്ന ഒരു സംസ്ഥാനമാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

മികച്ച ഗതാഗത സൗകര്യം ഉണ്ടാക്കാനാണ് നാം നടപടികള്‍ സ്വീകരിച്ചുവരുന്നത്. ചെറിയ സംസ്ഥാനമായ കേരളത്തില്‍ നാല് അന്താരാഷ്ട്ര വിമാനതതാവളങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സീ പോര്‍ട്ടിന്‍രെ കാര്യത്തിലും നാം മുന്നില്‍തന്നെയാണ്. ദേശീയ പാതയും ഉദ്ദേശിക്കുന്ന വിധത്തില്‍ തന്നെ പൂര്‍ത്തിയാകും എന്ന പ്രതീക്ഷ പൊതുവെ വന്നുകഴിഞ്ഞു. നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഇതിന് പുറമെ, മലയോര ഹൈവേയും തീരദേശ ഹൈവേയും നിര്‍മ്മാണം നടക്കുകയാണ്.

കൂടാതെ കോവളം മുതല്‍ ബേക്കല്‍ വരെ ദേശീയ ജലപാതയുടെ നിര്‍മ്മാണവും അതിവേഗത്തില്‍ നടക്കുകയാണ്. 2020 ല്‍ കോവളത്ത് നിന്നും ബേക്കല്‍ വരെ ബോട്ടില്‍ സഞ്ചരിക്കാവുന്ന സ്ഥിതി ഉണ്ടാകാന്‍ പോകുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സെമി ഹൈസ്പീഡ് റെയില്‍ ആരംഭിക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. തത്വത്തില്‍ അംഗീകരാമായിക്കഴിഞ്ഞു. അതിവേഗം കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണ്. ഈ പദ്ധതിക്കുറിച്ച് കേട്ട പലരും ഞങ്ങള്‍ക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്ത് എത്തും എന്നതാണ് ഇതിന്റെ സവിശേഷത. ഈ പദ്ധതി നിലവില്‍ വരുന്നതോടെ നമ്മുടെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതിനോടൊപ്പം ഈ വരുന്ന ഡിസംബറോടെ, കേരളത്തിലെ മുഴുവന്‍ റോഡുകളും നവീകരിച്ച് നല്ല നിലയില്‍ ഗതാഗതയോഗ്യമാക്കുന്ന നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണ്. അഞ്ചായമത്തെ എയര്‍പോര്‍ട്ടായി ശബരിമല എയര്‍പോര്‍ട്ട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. സ്‌പെഷല്‍ ഓഫീസറെ നിശ്ചയിച്ചുകഴിഞ്ഞു. സീ പോര്‍ട്ടിന്റെ കാര്യത്തില്‍ വിഴിഞ്ഞത്തില്‍ നേരിയ മന്ദഗതി വന്നിട്ടുണ്ടെങ്കിലും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങുകയാണ്.

ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളേക്കാളും വിദ്യാസമ്പന്നരായ ആളുകളാണ് കേരളത്തിലേത്. ഇത് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ ഘടകമാണ്. ഇതിനെല്ലാം പുറമെ, നിക്ഷേപിക്കാനായി വരുന്ന ഒരാള്‍ക്ക്, ഒരു ഭാഗം മറ്റേതെങ്കിലും വഴിക്ക് ചെലവഴിക്കേണ്ട സാഹചര്യം കേരളത്തിലില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നാം ശ്രമിച്ചാല്‍ നല്ല രീതിയില്‍ നിക്ഷേപം വരാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. നീതി ആയോഗ് സുസ്ഥിര വികസന പട്ടികയില്‍ കേരളത്തെയാണ് എല്ലാ സംസ്ഥാനങ്ങളുടെയും മുന്നില്‍ നിര്‍ത്തിയിട്ടുള്ളത്. പൊതുജനാരോഗ്യം, ഗുണപരമായ വിദ്യാഭ്യാസം എന്നിവയിലെല്ലാം കേരളത്തിനാണ് ഒന്നാം സ്ഥാനം നീതി ആയോഗ് നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com