കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയെ ആസ്‌പദമാക്കിയുള്ള സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടീസയച്ചു. കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളായ റെമോ, റെനോള്‍ഡ് എന്നിവരുടെ ഹര്‍ജിയില്‍ ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്‌ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് നോട്ടീസയച്ചത്.
13ന് ഇവര്‍ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായി എന്ന പേരില്‍ സിനിമയൊരുക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ പ്രമേയം ഉപയോഗിച്ച് സിനിമാ നിര്‍മാണം ആരംഭിച്ചതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ചാനലായ ഫ്‌ളവേഴ്‌സ് ടിവിയുടെ കൂടത്തായി എന്ന പരമ്പരയുടെ ആദ്യ എപ്പിസോഡ് അടുത്ത തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്. അതിനിടെയാണ് കോടതിയുടെ നോട്ടീസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ