'കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു' ; മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പറെന്ന് വി മുരളീധരന്‍

'കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു' ; മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പറെന്ന് വി മുരളീധരന്‍
'കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു' ; മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പറെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: കലോത്സവ വേദികളിലെ മിമിക്രി മത്സരത്തിലെ സ്ഥിരം നമ്പര്‍ പോലെയാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ അഭിപ്രായമാണോയെന്നറിയാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണമെന്ന് മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മുരളീധരന്റെ കുറിപ്പ്: 

കലോത്സവ വേദികളില്‍ മിമിക്രി മത്സരം നടക്കുമ്പോള്‍ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിച്ചതെന്ന്
വിധികര്‍ത്താക്കള്‍ പറഞ്ഞതായി കേള്‍ക്കാറുണ്ട്. അങ്ങനെ നോക്കിയാല്‍ കഴിഞ്ഞ 20 വര്‍ഷമായി ഇടതു മുന്നണിക്ക് പല പേരില്‍ ഇറക്കുന്ന ഒരു സ്ഥിരം സമരനമ്പറുണ്ട്. സൗകര്യം പോലെ അവര്‍ അതിനെ ശൃംഖല, ചങ്ങല, മതില്‍, സംഗമം എന്നൊക്കെയങ്ങ് മലയാളത്തിലും സംസ്‌കൃതത്തിലുമൊക്കെ വിളിക്കും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വനിതാമതില്‍ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയ വിരുതന്‍മാരെ മലയാളിക്ക് അങ്ങനെ മറക്കാന്‍ പറ്റുമോ? പൊളിഞ്ഞു വീണ നവോത്ഥാന മതിലിന്റെ ബാക്കിപത്രമായി ആലപ്പുഴയിലെ കനല്‍ തരി മാത്രം അവശേഷിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഇത്ര പെട്ടെന്ന് മറന്നോ പിണറായി വിജയനും കൂട്ടരും ? ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതകളെ മാത്രം കൂട്ടി ഒരു സാഹസത്തിന് മുതിര്‍ന്നില്ല. പകരം മറ്റൊരു 'വന്‍മതില്‍' പണിയാനാണ് തീരുമാനിച്ചത്. 70 ലക്ഷംപേരെ അണിനിരത്തുമെന്നായിരുന്നു പ്രഖ്യാപനം. അതുനടക്കില്ലെന്നുറപ്പായതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും അണികളും പിന്നെ കുറെ നിഷ്പക്ഷരെന്ന് നടിക്കുന്നവരും വഴിയിലിറങ്ങി. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ അഭിപ്രായമാണോയെന്നറിയാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാതെ തരമില്ല. അന്ധമായ ബിജെപി വിരോധം പരത്തി മുസ്‌ളീമുകളെ കൂടെ നിര്‍ത്താനുള്ള ചരടുവലിയില്‍ പിണറായിയും രമേശ് ചെന്നിത്തലയും തകര്‍ത്ത് മത്സരിക്കട്ടെ. എത്ര പൊതിഞ്ഞുവച്ചാലും രണ്ടു കൂട്ടരുടെയും കപട മുസ്ലീം സ്‌നേഹത്തിന്റെ മുഖംമൂടി ഉടനെ തന്നെയഴിഞ്ഞു വീഴും. അന്ന്, ശൃംഖലക്കാരുടെയും കൈ നനയാതെ മീന്‍ പിടിക്കുന്നവരുടെയുമൊക്കെ ചങ്ങലയ്ക്കുറപ്പുണ്ടോ, അതോ ജനം ചങ്ങലയ്ക്കിടുമോയെന്നറിയാന്‍ നമുക്ക് കാത്തിരിക്കാം!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com