മാനന്തവാടി: പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ തിരികെ കൂവിപ്പിച്ച സംഭവത്തിൽ നടൻ ടൊവിനോ തോമസിനെതിരെ നടപടി എടുക്കണമെന്ന് കെഎസ്‍യു. ടൊവിനോയ്ക്കെതിരെ കേസെടുക്കണമെന്ന് കെഎസ്‍യു ആവശ്യപ്പെട്ടു. നാളെ പൊലീസിൽ പരാതി നൽകുമെന്ന് കെഎസ്‍യു അറിയിച്ചു.
മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു ചടങ്ങിനിടെയായിരുന്നു സംഭവം.
വയനാട് ജില്ലാ കലക്ടറും സബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോയുടെ വ്യത്യസ്ഥമായ ബോധവത്കരണം. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടമാണ് പൊതുചടങ്ങ് സംഘടിപ്പിച്ചത്.
ടൊവിനോ ഉദ്ഘാടനം പ്രസംഗം നടത്തി കൊണ്ടിരിക്കെ സദസിൽ നിന്ന് കൂവിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയാണ് മൈക്കിലൂടെ തിരിച്ച് കൂവാൻ ടൊവിനോ ആവശ്യപ്പെട്ടത്. ആദ്യം കിട്ടി വിസമ്മതിച്ചെങ്കിലും പിന്നീട് ഒരു പ്രാവശ്യം കൂവി. അതിന് ശേഷം നാല് തവണ കൂടി കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്ന് പോകാൻ അനുവദിച്ചത്.
വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിലും, പൊതുജന മധ്യത്തിലും അപമാനിച്ച ടൊവിനോക്കെതിരെ നിയമ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് ബന്ധപ്പെട്ട അധികാരികൾക്ക് കെഎസ്‍യു പരാതി നൽകാൻ തീരുമാനിച്ചത്. കെഎസ്‍യു നാളെ എസ്പിക്ക് പരാതി നൽകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ