കൊച്ചി; സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ആലുവ നഗരത്തിൽ സമ്പൂർണ ലോക്ക്ഡൗൺ. കൂടാതെ കീഴ്മാട് പഞ്ചായത്തും മുഴുവനായി കണ്ടെയ്ൻമെന്റ് സോണാക്കി. എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും ആലുവ മേഖലയുമായി ബന്ധപ്പെട്ടവരാണ്. അതിനാലാണ് ആലുവ നഗരസഭ പൂർണമായും കണ്ടെയ്ൻമെന്റ് സോണാക്കിയത്.
ആലുവ മാർക്കറ്റിൽ മാത്രം 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുള്ളത്. കീഴ്മാട് പഞ്ചായത്തിൽ ഒരു ചടങ്ങിൽ പങ്കെടുത്ത 12 പേർക്കും കോവിഡ് പോസിറ്റീവായതായി വിവരമുണ്ട്. അത് ഇന്നലത്തെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർന്നാണ് കീഴ്മാട് പൂർണമായി അടച്ചത്.
ജില്ലയുടെ പല ഭാഗങ്ങളിലേക്കും ബസുകൾ പുറപ്പെടുന്ന കേന്ദ്രമാണ് ആലുവ. ഇന്നലെ തൃശൂരിലും തൃപ്പൂണിത്തുറയിലും കോവിഡ് സ്ഥിരീകരിച്ചവർക്ക് ആലുവയിൽ നിന്നാണ് വൈറസ് ബാധയെന്നാണ് കരുതുന്നത്. അതുകൊണ്ട് ആലുവ മേഖലയിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ