'ഞാന്‍ പോകുന്നു' ; വിദ്യാര്‍ത്ഥിനിയുടെ അത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു ; മന്ത്രി റിപ്പോര്‍ട്ട് തേടി

പണം ഇല്ലാത്തതിനാല്‍ കേടായ  ടി വി നന്നാക്കാന്‍ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല
'ഞാന്‍ പോകുന്നു' ; വിദ്യാര്‍ത്ഥിനിയുടെ അത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു ; മന്ത്രി റിപ്പോര്‍ട്ട് തേടി


മലപ്പുറം : ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഞാന്‍ പോകുന്നു എന്നുമാത്രമാണ് കുറിപ്പിലുള്ളത്. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ  പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്  മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടി.

പണം ഇല്ലാത്തതിനാല്‍ കേടായ  ടി വി നന്നാക്കാന്‍ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാഞ്ഞതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com