ആനപ്രേമികളേ, നിങ്ങള്‍ക്കറിയാമോ തിരുവമ്പാടി ശിവസുന്ദര്‍ എങ്ങനെയാണ് മരിച്ചതെന്ന്?

ആനപ്രേമികളേ, നിങ്ങള്‍ക്കറിയാമോ തിരുവമ്പാടി ശിവസുന്ദര്‍ എങ്ങനെയാണ് മരിച്ചതെന്ന്?
ആനപ്രേമികളേ, നിങ്ങള്‍ക്കറിയാമോ തിരുവമ്പാടി ശിവസുന്ദര്‍ എങ്ങനെയാണ് മരിച്ചതെന്ന്?


പാലക്കാട്ട് വന മേഖലയില്‍ പന്നിപ്പടക്കം കടിച്ചു പരിക്കേറ്റ, ഗര്‍ഭിണിയായ ആന ചരിഞ്ഞത് ദേശീയ തലത്തില്‍ അടക്കം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത ഏതു വിധേനയും എതിര്‍ക്കപ്പെടേണ്ടതാണെന്ന്, ആ ചര്‍ച്ചകളുടെ ഭാഗഭാക്കായവരെല്ലാം സംശയമില്ലാതെ തീര്‍ത്തു പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ മറ്റൊരു ചിന്ത പങ്കുവയ്ക്കുകയാണ്, എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ സുരേഷ് സി പിള്ള. മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരതയെ എതിര്‍ക്കുന്നവര്‍, ആനയെ അതിന്റെ ആവാസ വ്യവസ്ഥയില്‍നിന്നു വേര്‍പെടുത്തി ദഹിക്കാത്ത ഭക്ഷണം കൊടുത്തു വ്യായാമമില്ലാതെ ജീവിതത്തില്‍ കെട്ടിയിട്ട് കൊല്ലുന്നതിനെതിരെ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

സുരേഷ് സി പിള്ളയുടെ കുറിപ്പ്:

തിരുവമ്പാടി ശിവസുന്ദര്‍ എന്ന് വിളിച്ചിരുന്ന ആനയെക്കുറിച്ചു കേട്ടിട്ടുണ്ടോ?

പൂക്കോടന്‍ ശിവന്‍ എന്നും ഈ ആന അറിയപ്പെട്ടിരുന്നു. ശിവസുന്ദര്‍ എന്ന പേര് കിട്ടുന്നതിനും മുന്‍പേ ഫ്രാന്‍സിസ് പൂക്കോടന്‍ എന്ന ആളുടെ ഉടമസ്ഥതയില്‍ ആയിരുന്നു ഈ ആന.

തിരുവമ്പാടിക്കാരുടെ തിലകക്കുറിയെന്നും ആനയഴകിന്റെ അവതാരരൂപമെന്നും ഒക്കെ ആനപ്രേമികള്‍ വാഴ്ത്തിപ്പാടിയ ഈ ആനയുടെ മരണ കാരണം അറിയാമോ?

ഈ ആന 2018 മാര്‍ച്ച് 11 നാണ് മരിക്കുന്നത്, കാരണം 'ഇരണ്ടക്കെട്ട്/ എരണ്ടക്കെട്ട് '. ആനയ്ക് ഉണ്ടാകുന്ന മലബന്ധത്തിനാണ് ഇരണ്ടക്കെട്ട് എന്ന് പറയുന്നത്. കുടലില്‍ ദഹിക്കാത്ത ഭക്ഷണം അടിഞ്ഞു കൂടുന്നത് കൊണ്ടുണ്ടാകുന്ന അസുഖമാണ് ഇരണ്ടക്കെട്ട്.

കേരളത്തിലെ സഹ്യ വനങ്ങളില്‍ നിന്നും പിടിച്ച ആനയാണ് ശിവസുന്ദര്‍ ആന. കാട്ടിലെ അതിന്റെ ജൈവ വ്യവസ്ഥയ്ക്ക് അനുസൃതമായ തീറ്റകള്‍ തിന്ന് ഒരുപക്ഷെ ഇന്നും സഹ്യ വനങ്ങളില്‍ തിന്നും, കുടിച്ചും, ഇണ ചേര്‍ന്നും ജീവിക്കേണ്ടതാണ് ഈ വന്യ ജീവി. ആനയ്ക്ക് അതിതിന്റെ ദഹന വ്യവസ്ഥയ്ക്ക് അനുകൂലമല്ലാത്ത പനപട്ടയും, ഓലയും, തെങ്ങും, ചിലപ്പോള്‍ പന തന്നെ വെട്ടിയിട്ട് കൊടുക്കാറുണ്ട് ആനയ്ക്ക് തിന്നാനായി. ആവശ്യത്തിനുള്ള വ്യയാമം ഇല്ലാത്തതും, അതിന്റെ ദഹന വ്യവസ്ഥയ്ക്ക് ചേരാത്ത ഭക്ഷണം കൊടുക്കുന്നതും ആനകളുടെ കൊലയാളി ആകുന്നുണ്ട്.

ഗുരുവായൂര്‍ കേശവന്‍ എന്ന് വിളിച്ചിരുന്ന ആനയുടെയും മരണകാരണവും എരണ്ടക്കെട്ട് ആണ് എന്നും വായിച്ചു.

Mar 13, 2018 ലെ മാതൃഭൂമി ന്യൂസ് പ്രകാരം 2016 മുതല്‍ 2018 വരെ 56 ആനകള്‍ മരിച്ചതില്‍ 34 എണ്ണത്തിനും ഇരണ്ടക്കെട്ടായിരുന്നു. പുതിയ കണക്കുകള്‍ ലഭ്യമല്ല, എങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലും ധാരാളം ആനകള്‍ ഇരണ്ടക്കെട്ടു വന്ന് മരിച്ചിട്ടുണ്ടാവും. കൊന്നിട്ടുണ്ടാവും എന്ന് പറയുന്നതാണ് ശരി.

ആനയുടെ സ്വാഭാവികമായ ഭക്ഷണം കൊടുക്കാത്തതും, വ്യായാമം കിട്ടാത്തതും, വെയിലത്ത് മണിക്കൂറുകളൊളോളം ചിലവഴിക്കേണ്ടി വരുന്നതും ഒക്കെ അതിന്റെ സ്വാഭാവിക ദഹനപ്രക്രിയയെ താറുമാറാക്കുന്നു.

പ്രതിഷേധങ്ങള്‍ ഉയരേണ്ടത് ഇവിടെയാണ്. ഒരു ജീവിയുടെ ജീവനും നഷ്ട്ടപ്പെടാന്‍ പാടില്ല, അവര്‍ നമ്മുടെ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാണ്.

കാട്ടില്‍ നടക്കേണ്ട ആനയെ നാട്ടില്‍ കൊണ്ട് വന്ന് കെട്ടിയിട്ട്, ആവശ്യത്തിന് വെള്ളം കൊടുക്കാതെ, വ്യായാമത്തിന് അവസരം കൊടുക്കാതെ, ദഹന പ്രക്രിയക്ക് ചേരാത്ത ഭക്ഷണം കൊടുത്ത്, കൊല്ലുന്ന മനുഷ്യര്‍ക്ക് എതിരെയല്ലേ പ്രതിഷേധം ഉയരേണ്ടത്?

കൃഷി നശിപ്പിക്കാന്‍ ആയി വരുന്ന പന്നിയെ പിടിക്കാന്‍ വച്ച കൈതച്ചക്ക ഒരു പക്ഷെ അബദ്ധത്തില്‍ തിന്നു മരണത്തിന് കീഴടങ്ങിയ ആനയെ ഓര്‍ത്തു കണ്ണീര്‍ വാര്‍ക്കുന്നവര്‍ സൗകര്യ പൂര്‍വ്വം മറക്കുന്നതാണ് ഇരണ്ടക്കെട്ട് വന്ന് മരിക്കുന്ന (കൊല്ലുന്ന) ആനകളെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com