പത്ത് മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ, പൊട്ടിക്കരഞ്ഞ് അമ്മയും സഹോദരിയും; അന്വേഷണം സുരജിന്റെ സുഹൃത്തുക്കളിലേക്കും 

തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചന എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ
പത്ത് മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ, പൊട്ടിക്കരഞ്ഞ് അമ്മയും സഹോദരിയും; അന്വേഷണം സുരജിന്റെ സുഹൃത്തുക്കളിലേക്കും 

കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. റൂറല്‍ എസ്പി ഹരിശങ്കറിന്റെയും ഡിവൈഎസ്പി അശോകന്റെയും നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യൽ പത്തു മണിക്കൂറോളം നീണ്ടു. കഴിഞ്ഞ ദിവസം ഇരുവരെയും ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യൽ. തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചന എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങൾക്കും പൊട്ടികരച്ചിലായിരുന്നു മറുപടി. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് ഇവർ ആവർത്തിച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണു വിവരം. സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുക്കും. 

ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നാണ് സൂരജിന്റെ ബന്ധുക്കളുടെ മൊഴി. ചെറുപ്രായംമുതലേ ജന്തുക്കളോടു സ്‌നേഹവും കൗതുകവുമുള്ളയാളായിരുന്നു സൂരജ്. പലതരത്തിലുള്ള നായ്ക്കളെയും മറ്റു ജീവികളെയും വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ട്. അക്കൂട്ടത്തിലാണ് പാമ്പുകളെയും കൊണ്ടുവന്നത്. സൂരജിന്റെ വിനോദമായിട്ടുമാത്രമേ ഇതിനെ കണ്ടിട്ടുള്ളൂവെന്നാണ് അവരുടെ മൊഴി.

സ്വന്തം വീട്ടിലെ എസി മുറിയിൽ കിടന്നുറങ്ങിയിരുന്ന അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഭർത്താവ് സൂരജിനും ഒന്നരവയസ്സുള്ള മകനുമൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. ഗാർഹിക പീഡന പരാതിയിൽ കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്തേക്കുമെന്നാണു വിവരം. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് സുരേന്ദ്രനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കു മാറ്റി.  മറ്റൊരു പ്രതി പാമ്പുപിടിത്തക്കാരൻ ചാവർകോട് സുരേഷും റിമാൻഡിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com