കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ ഷീബയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മൊബൈല്‍ ഫോണും കത്തിയും അടക്കം കണ്ടെടുത്തു. പ്രതി മുഹമ്മദ് ബിലാലുമായി തണ്ണീര്‍മുക്കത്ത് നടത്തിയ തെളിവെടുപ്പിലാണ് മൂന്ന് മൊബൈല്‍ ഫോണുകളും കത്തികളും കത്രികയും താക്കോലുകളും കണ്ടെടുത്തത്.
ഷീബയുടെ മൊബൈല്‍ ഫോണും താക്കോല്‍ക്കൂട്ടവും തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിഞ്ഞതായാണ് പ്രതി ബിലാല്‍ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കായലില്‍ തിരച്ചില്‍ നടത്തിയത്.
ഷീബയുടെ വീട്ടില്‍ നിന്നും കവര്‍ന്ന 28 പവന്‍ സ്വര്‍ണം കണ്ടെടുത്തു. എന്നാല്‍ ശേഷിക്കുന്ന സ്വര്‍ണം കണ്ടെടുക്കാനുള്ള അന്വേഷണം തുടരുകയാണെന്ന് ഡിവൈഎസ്പി ശ്രീകുമാര്‍ പറഞ്ഞു. കേസില്‍ ബിലാല്‍ അല്ലാതെ മറ്റു പ്രതികള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താഴത്തങ്ങാടിയില്‍ ദമ്പതിമാരെ അക്രമിച്ച ശേഷം മുഹമ്മദ് ബിലാല്‍ കാറുമായി ആലപ്പുഴയിലേക്കാണ് ആദ്യം കടന്നത്. ഇതിനിടെ തണ്ണീര്‍മുക്കത്ത് വാഹനം നിര്‍ത്തി മൊബൈലും കത്തികളും കായലില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന വാദം തള്ളി. അക്രമം നടത്തിയ രീതിയും രക്ഷപ്പെട്ട മാര്‍ഗവും സൂചിപ്പിക്കുന്നത് അത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നാണെന്നും പോലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ