കൊല്ലം : ഉത്രവധക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തുകയും, ഇടമുളയ്ക്കലിൽ ദമ്പതിമാരുടെ മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്ത അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. സി.ഐ സി എല്‍ സുധീറിനോട് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
അഞ്ചൽ സിഐ സുധീറിന്റേത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം റൂറൽ എസ്പി ഹരിശങ്കർ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എസ് പി ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന പാലന ചുമതലയിൽ നിന്നും സുധീറിനെ നീക്കിയത്. ഇദ്ദേഹത്തിന് പകരം ചുമതല നൽകിയിട്ടില്ല.
പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതിൽ സി.എൽ സുധീര്‍ വീഴ്ച വരുത്തിയെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ അഞ്ചല്‍ സിഐ മൃതദേഹം ഉള്‍പ്പടെ ആംബുലൻസ് സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു.
രണ്ടാം തവണയാണ് ഉത്രയക്ക് പാമ്പ് കടിേയല്‍ക്കുന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്തത് അല്ലാതെ അഞ്ചല്‍ സിഐ കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല. മരണ ശേഷം ഒരാഴ്ച്ചയ്ക്കം ഉത്രയുടെ കുടുംബം രണ്ടാം തവണയും സിഐ സി.എല്‍ സുധീറിനെ നേരില്‍ കണ്ട് പരാതി നല്‍കി. സിഐ അതും അവഗണിച്ചു. ഒരാഴ്ച്ച കഴിഞ്ഞ് വീട്ടുകാര്‍ കൊല്ലം റൂറല്‍ എസ്പി ഹരശങ്കറിന് നല്‍കിയ പരാതി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ