ബസ് ചാര്‍ജ് വര്‍ധനയില്ല; ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു
ബസ് ചാര്‍ജ് വര്‍ധനയില്ല; ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി : സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ അധിക നിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ബസ് ഉടമകളുടെ ഹര്‍ജി പരിഗണിച്ച് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സാമൂഹിക അകലം പാലിച്ചുവേണം സര്‍വീസെന്നും അതിന് അധിക നിരക്ക് ഈടാക്കാമെന്നുമായിരുന്നു വിധി. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബസ് ഉടമകള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ചാര്‍ജ് വര്‍ധിപ്പിക്കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

കോവിഡ് കാലത്ത് നിലവിലെ നിരക്കില്‍ സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്നും, സര്‍ക്കാര്‍ വര്‍ധിപ്പിച്ച നിരക്ക് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ബസ് ഉടമകള്‍ കോടതിയെ സമീപിച്ചത്. ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കാന്‍ നിയമിച്ച രാമചന്ദ്രന്‍ കമ്മീഷന്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഈ ഹര്‍ജിയില്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

കോവിഡ് കാലത്തെ പ്രത്യേകസാഹചര്യം കണക്കിലെടുത്താണ് മിനിമം ചാര്‍ജ് 12 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ അധിക നിരക്ക് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com