സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; പ്രധാന പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; പ്രധാന പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്
സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; പ്രധാന പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ വന മേഖലയിൽ കാട്ടാന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ ഒന്നും രണ്ടും പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികളായ അബ്ദുൾകരീം, റിയാസുദ്ദീൻ എന്നിവർക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. ഇരുവരും നിലവിൽ ഒളിവിലാണ്.  

ഇവർ നിർമിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ആനയാണ് വെളളിയാർ പുഴയിൽ ചരിഞ്ഞതെന്ന് അറസ്റ്റിലായ മൂന്നാം പ്രതി വിൽസൺ മൊഴി നൽകിയിരുന്നു. സംഭവത്തിലെ പ്രധാന പ്രതികളായ അബ്ദുൾകരീം, മകൻ റിയാസുദ്ദീൻ എന്നിവരെ ദിവസങ്ങളായി പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് തയ്യാറാക്കിയത്. 

മൂന്നാം പ്രതിയായ ഇവരുടെ തോട്ടത്തിലെ തൊഴിലാളി വിൽസനെ ജൂൺ അഞ്ചിന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഒളിവിൽ പോയ ഒന്നും രണ്ടും പ്രതികൾക്കായി വനം- പൊലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 

ഇരുവരും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും കോടതിയിൽ കീഴടങ്ങുമെന്നും അന്വേഷണ സംഘത്തിന് സൂചനകളുണ്ടായിരുന്നു. ഇതേത്തുടർന്ന് പട്ടാമ്പി, മണ്ണാർക്കാട് കോടതികളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ ബന്ധുക്കളുമായി അന്വേഷണ സംഘം ആശയ വിനിമയം നടത്തിയെങ്കിലും ഇവർ എവിടെയെന്നതിനെക്കുറിച്ച് വിവരവും കിട്ടിയില്ല. പിടിയിലായ മൂന്നാം പ്രതിയെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഇവരുടെ നീക്കമെന്നും ആരോപണമുയർന്നിരുന്നു. 

ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പാലക്കാട് മലപ്പുറം, തൃശൂർ ജില്ലകളിലെ പ്രധാനയിടങ്ങളിൽ നോട്ടീസ് ഒട്ടിക്കും. കഴിഞ്ഞ മാസം 27നാണ് ഗുരുതരമായി പൊളളലേറ്റ കാട്ടാന വെളളിയാർ പുഴയിൽ  വച്ച്  ചരിഞ്ഞത്.  ഇവരുടെ തോട്ടത്തിൽ തയ്യാറാക്കിയ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ആനയ്ക്ക് പരിക്കേറ്റതെന്നായിരുന്നു അറസ്റ്റിലായ വിൽസൺ നൽകിയ  മൊഴി. തോട്ടത്തിലെ തെളിവെടുപ്പിൽ വെടി മരുന്നും ആയുധങ്ങളും കണ്ടെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com