തിരുവനന്തപുരം: പോത്തന്‍കോട് പാമ്പുപിടിത്തക്കാരനായ സക്കീര്‍ ഹുസൈന്റെ മരണം നാടിന് നൊമ്പരമാകുന്നു. ജനിച്ച രണ്ടാമത്തെ കുഞ്ഞിനെ മതിയാവോളം താലോലിക്കാന്‍ കഴിയുന്നതിന് മുന്‍പാണ് സക്കീര്‍ വിട പറഞ്ഞത്. ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞ് 40 ദിവസം തികയവേയാണ് സക്കീര്‍ ഹുസൈനെ വിധി കൊണ്ടുപോയത്.
ലോക്ക്ഡൗണ്‍ സക്കീര്‍ ഹുസൈന്റെ ജീവിതത്തെയും ബാധിച്ചിരുന്നു. കിട്ടുന്ന പണം കുടുംബച്ചെലവിനു തികയാത്ത സമയം. പാമ്പുപിടിക്കാന്‍ ചെല്ലുന്നിടത്തെ വീട്ടുകാര്‍ കുറച്ചു തുകയെങ്കിലും പാരിതോഷികമായി നല്‍കും. ജീവിതച്ചെലവിന് ആ തുക കൂടി കിട്ടുമല്ലോയെന്നായിരുന്നു ആശ്വാസം. ആ പ്രതീക്ഷയോടെയാണ് രാത്രി നാവായിക്കുളത്തേക്കു പോയത്. കൂട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് അവന്‍ ഞായറാഴ്ച ചെന്നിറങ്ങിയത് മരണത്തിലേക്കായിരുന്നു.
വീട്ടില്‍ക്കണ്ട മൂര്‍ഖനെ പിടിക്കാന്‍ വരുമോയെന്നറിയാനാണ് സക്കീറിനെ വിളിച്ചത്. സുഹൃത്തുക്കള്‍ അവനോട് പോകരുതെന്നു പറഞ്ഞു. പോക്കറ്റിലുള്ളത് മുപ്പതുരൂപ മാത്രം. ചെലവുകാശിനായി വല്ലതും കിട്ടുമല്ലോയെന്നു പറഞ്ഞ് അവന്‍ പോയി.എട്ടുമണിയോടെ അവിടെയെത്തി. ചെന്നപാടെ പാമ്പിനെ പിടികൂടി. നിമിഷങ്ങള്‍ക്കകം പാമ്പ് കൈയില്‍ കൊത്തി.
ആറുമാസംമുമ്പ് സക്കീര്‍ ശാസ്തവട്ടത്ത് വാടകവീട്ടിലേക്കു മാറിയിരുന്നു. മൂത്തമകള്‍ ഏഴുവയസ്സുകാരി ബാപ്പയുടെ മരണമറിയാതെ വീട്ടില്‍ ഓടിനടക്കുന്നു. ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട് ജീവനക്കാരനായിരുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ ആ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. എട്ടുവര്‍ഷംമുമ്പേ സക്കീര്‍ പാമ്പുപിടിത്തം തുടങ്ങിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ