കൊച്ചി; മൂടിയില്ലാതെ കിടന്നിരുന്ന ഓടയിൽ വീണ യുവതിക്ക് കൊച്ചി നഗരസഭ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വടുതല സ്വദേശിനിയായ യുവതി ജോസ് ജംഗ്ഷന് സമീപമുള്ള ഹോട്ടലിന് മുന്നിലെ ഓടയിൽ വീണത്. യുവതിയുടെ അശ്രദ്ധയാണ് വീഴ്ചയ്ക്ക് കാരണമെന്ന് നഗരസഭ ആരോപിച്ചെങ്കിലും കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ആറാഴ്ചയ്ക്കകം തുക നൽകിയ ശേഷം നഗരസഭാ സെക്രട്ടറി കമ്മീഷനിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് നിർദേശിച്ചു.
2017 ജൂലൈ 13നാണ് സംഭവമുണ്ടാകുന്നത്. ശക്തമായ മഴയിൽ കാറിന് അരികിലേക്ക് നടക്കുന്നതിനിടെ തുറന്നുകിടന്ന ഓടയിലേക്ക് യുവതി വീഴുകയായിരുന്നു. ഭർത്താവ് മലിന ജലത്തിൽ നിന്ന് പിടിച്ചു കയറ്റിയെങ്കിലും 5000 രൂപയും വാനിറ്റി ഭാഗും നഷ്ടമായി. ധരിച്ചിരുന്ന വസ്ത്രം മോശമായതോടെ സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് പുതിയ വസ്ത്രങ്ങൾ വാങ്ങി ധരിച്ചശേഷമാണ് ഇവർ മടങ്ങിയത്. ഹോട്ടൽ വാടക, കഷ്ടനഷ്ടങ്ങൾ, മനോവ്യഥ എന്നിവയ്ക്ക് പരിഹാരമായി 23 ലക്ഷത്തിൽ അധികം രൂപ നഷ്ടപരിഹാരം നൽകണം എന്നായിരുന്നു യുവതിയുടെ ആവശ്യം.
എന്നാൽ യുവതി മൊബൈൽ ഫോണിൽ സംസാരിച്ചു വരികയായിരുന്നെന്നും അശ്രദ്ധകാരണമാണ് വീണത് എന്നുമായിരുന്നു നഗരസഭയുടെ വാദ. ഓടയിൽ അല്ല കൂട്ടിയിട്ടിരുന്ന ചെളിയിലാണ് വീണതെന്നും തെളിവെടുപ്പിൽ നഗരസഭ വാദിച്ചു. മാത്രമല്ല വസ്ത്രം മാറാനും കുളിക്കാനും ഹോട്ടൽ പണം വാങ്ങിയില്ലെന്നും നഗരസഭയുടെ കരാറുകാരനും പറഞ്ഞു. എന്നാൽ പരാതിക്കാരി ഹോട്ടൽ ബിൽ ഉൾപ്പടെ ഹാജരാക്കുകയായിരുന്നു.
നഷ്ടപരിഹാരം നൽകേണ്ടത് കാനവൃത്തിയാക്കുന്ന കരാറുകാരനാണെന്ന നഗരസഭയുടെ വാദം കമ്മീഷൻ തള്ളി. പ്രിൻസിപ്പൽഎംപ്ലോയർ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽ നിന്ന് നഗരസഭയ്ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് കമ്മിഷൻ വിലയിരുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ