ആലപ്പുഴ: പൂച്ചാക്കലിൽ വിദ്യാർത്ഥിനികളടക്കം ആറ് പേർക്ക് പരിക്കേറ്റ കാറപകടം മദ്യ ലഹരിയിലെന്ന് പൊലീസ്. കാറിലുണ്ടായിരുന്ന രണ്ട് പേരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പൂച്ചാക്കൽ സ്വദേശി മനോജ്, അന്യ സംസ്ഥാന തൊഴിലാളി ആനന്ദ് മുഡോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിടിച്ച് പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ശ്രീനാരായണ ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർത്ഥിയായ അനഘയുടെ നിലയാണ് ഗുരുതമായി തുടരുന്നത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
അനഘയ്ക്കൊപ്പം കാറിടിച്ച് പരിക്കേറ്റ സാഗി, ചന്ദന, അർച്ചന എന്നീ കുട്ടികളുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളജിലേക്കി മാറ്റി. ബൈക്കിൽ സഞ്ചരിക്കവെ ഇടിയേറ്റ പൂച്ചാക്കൽ സ്വദേശി അനീഷിന്‍റെയും മകന്‍റെയും നില തൃപ്തികരമാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൂന്നിടങ്ങളിലായി ഓരേ കാറിടിച്ച് ആറ് പേർക്ക് പരിക്കേറ്റത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ വിദ്യാർത്ഥിനികളായ അനഘ, ചന്ദന, അർച്ചന, സാഗി എന്നിവരെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേർ സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. സൈക്കിളിൽ വരുമ്പോഴാണ് നാലാമത്തെ കുട്ടിയെ ഇടിച്ചത്.
വിദ്യാർത്ഥിനികളെ ഇടിക്കും മുൻപ് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച പൂച്ചാക്കൽ സ്വദേശി അനീഷിനെയും നാല് വയസുള്ള മകനെയും കാർ തട്ടിയിരുന്നു. അമിതവേഗതയിലെത്തിയ കാർ മരത്തിലിടിച്ചാണ് നിന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ