കൊച്ചി: ബൈക്ക് മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാർ കുടുങ്ങി. പെട്രോൾ തീർന്ന് വണ്ടി ഓഫ് ആയതിനെ തുടർന്ന് യാത്ര പാതി വഴിയിലായത് കൗമാരക്കാരെ വെട്ടിലാക്കി. റിയാദ് (19), ഇയാൾക്കൊപ്പമുണ്ടായിരുന്ന 17കാരൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
തമാശ സിനിമകളെ വെല്ലുന്ന നാടകീയതയാണ് അരങ്ങേറിയത്. കഴിഞ്ഞ ദിവസം രാവിലെ നെടുമ്പാശ്ശേരിക്ക് സമീപം കുത്തിയതോടാണ് സംഭവം നടന്നത്. ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാവിലെ കുത്തിയതോടുള്ള ഒരു വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിക്കുകയായിരുന്നു.
മോഷ്ടിച്ച ബൈക്കുമായി വടക്കൻ പറവൂർ ഭാഗത്തേക്ക് ഇരുവരും സഞ്ചരിക്കവെ പെട്രോൾ തീർന്നു. വണ്ടി സ്റ്റാർട്ടാക്കാൻ കഴിയാതെ വന്നതോടെ പൂശാരിപ്പടിയുള്ള ഒരു വർക്ക് ഷോപ്പിൽ ബൈക്കെത്തിച്ചു. പണി കഴിഞ്ഞാൽ വിളിച്ച് പറയണമെന്ന് ആവശ്യപ്പെട്ട് ഇവർ തങ്ങളുടെ ഫോൺ നമ്പർ മെക്കാനിക്കിന് നൽകി.
അതിനിടെ ബൈക്ക് നഷ്ടപ്പെട്ടെന്ന് കാട്ടി ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. നെടുമ്പാശ്ശേരി ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നെടുമ്പാശ്ശേരി- വടക്കൻ പറവൂർ റോഡിൽ ഹെൽമെറ്റ് ധരിച്ച രണ്ട് പേർ ബൈക്കിൽ പോകുന്നത് കണ്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വിവരങ്ങൾ പ്രചരിപ്പിച്ചതോടെയാണ് ബൈക്ക് വർക്ക്ഷോപ്പിലുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
പിന്നീട് വർക്ക്ഷോപ്പിലെത്തിയ പൊലീസിന്റെ സാന്നിധ്യത്തിൽ മെക്കാനിക്ക് ഇരുവരേയും വിളിച്ചു വരുത്തി. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും നേരത്തെ കുറ്റ കൃത്യങ്ങളൊന്നും ചയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബൈക്ക് വേണമെന്ന ആഗ്രഹമാണ് ഇരുവരേയും മോഷണത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കോടതിയിൽ ഹാജരാക്കിയ റിയാദിനെ കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ ജുനലൈൽ ഹോമിലാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ