കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അടച്ചിടാൻ നിർദ്ദേശിച്ച 75ജില്ലകളിൽ കേരളത്തിലെ ഏഴ് ജില്ലകളും. വൈറസ് ബാധ സ്ഥിരീകരിച്ച ജില്ലകളിലാണ് നിയന്ത്രണം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിക്കും.
രാജ്യത്ത് എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചതിന് പുറമേ കോവിഡ് ബാധിത പ്രദേശങ്ങളായ 75 ജില്ലകള്‍ അടച്ചിടാനാണ് കേന്ദ്ര സർക്കാർ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ യോഗത്തിലാണ് നിര്‍ദേശം.
കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിന്റെ പുരോഗതി വിലയിരുത്താനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. സബര്‍ബന്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു. ഇതിന് പുറമേയാണ് കോവിഡ് ബാധിത പ്രദേശങ്ങളായ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുളള എല്ലാ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കി.
മാര്‍ച്ച് 31 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടത്. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കുക. മറ്റു സര്‍വീസുകള്‍ എല്ലാം നിര്‍ത്തുക. രാജ്യത്താകമാനം അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ