നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉറക്കമില്ല; ഉത്കണ്ഠകൾ ഏറെ; ഇവർക്കായി കൗൺസിലിങ്

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉറക്കമില്ല; ഉത്കണ്ഠകൾ ഏറെ; ഇവർക്കായി കൗൺസിലിങ്
നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉറക്കമില്ല; ഉത്കണ്ഠകൾ ഏറെ; ഇവർക്കായി കൗൺസിലിങ്

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസികാരോഗ്യത്തിന് കൗൺസിലിങ് നടപടികളുമായി സർക്കാർ. ഇതിനായി പ്രത്യേക കൗൺസിലർമാരുടെ സേവനമാണ് നൽകുന്നത്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാ​ഗമായി കൗൺസിലിങ് നൽകുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയത്. 

14 ദിവസം മറ്റുള്ളവരുമായി യാതൊരു സമ്പർക്കവുമില്ലാതെ നിരീക്ഷണത്തിൽ കഴിയുക എന്നത്  ശ്രമകരമായ കാര്യമാണ്. ഇങ്ങനെ കഴിയുന്നവരുടെ മാനസികാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കൗൺസിലിങ് സംവിധാനം നൽകുന്നത്. 

അതാത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിച്ചതിന് ശേഷം കൗൺസിലർമാർ ഓരോരുത്തരെയും നേരിട്ട് വിളിക്കുകയാണ് ചെയുന്നത്. ഒരു കൗൺസിലർക്ക് ഒരു പ്രദേശത്തെ ആളുകളെയാണ് വിളിക്കേണ്ടത്.
ഇങ്ങനെ ഒരു കൗൺസിലർ ഒരു ദിവസം 50 മുതൽ 60 പേരെ വിളിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയുന്നു. കടുത്ത മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെ എല്ലാ ദിവസവും മറ്റുള്ളവരെ മൂന്ന് ദിവസം കൂടുമ്പോഴുമാണ് കൗൺസിലർമാർ വിളിക്കുന്നത്.  

കൊറോണ കൺട്രോൾ റൂമിലും, സർവൈലൻസ് യൂണിറ്റിലും ഇതുമായി ബന്ധപ്പെട്ട് എത്തുന്ന വിളികളും കൗൺസിലർമാർക്ക് കൈമാറാറുണ്ട്. ഇത്തരത്തിലുള്ളവർക്ക്  മരുന്നുകൾ ആവശ്യമായി വരികയാണെങ്കിൽ പ്രാഥമികാരോഗ്യ  കേന്ദ്രവുമായി ബന്ധപ്പെട്ട് എത്തിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 

നിരീക്ഷണത്തിൽ കഴിയുന്നവർ ഉത്കണ്ഠ, ടെൻഷൻ, ഇതുമൂലമുണ്ടാകുന്ന ഉറക്കമില്ലായ്മ അതിനെ തുടർന്നുള്ള പ്രശ്നങ്ങളുമാണ് പ്രധാനമായും  അനുഭവിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരും അവരുടെ കുടുംബങ്ങളും മറ്റുളവരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും നേരിടുന്ന മാനസിക പ്രയാസങ്ങളും മറ്റൊരു പ്രധാന പ്രശ്‌നമാണ്. 

ഈ പ്രശ്‌നം പരിഹരിക്കാനായി അങ്ങനെയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ  പ്രത്യേകം ബോധവത്കരണ ക്ലാസുകൾ നടത്തുകയാണ് ചെയ്യുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരിൽ മദ്യം ഉപയോഗിച്ചുകൊണ്ടിരുന്നവർ പ്രകടിപ്പിക്കുന്ന മാനസിക പ്രശ്നങ്ങൾ  പരിഹരിക്കുന്നതിലാണ് ഏറ്റവുമധികം പ്രശ്നം നേരിടുന്നത്.

ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ കൗൺസിലർമാർ കൂടാതെ സ്കൂൾ മെന്റൽ ഹെൽത്ത് കൗൺസിലർമാരും, ഐസിടിസിയുടെ കൗൺസിലർമാരും, മറ്റ് സന്നദ്ധ സംഘടനകളിൽ പെട്ട കൗൺസിലർമാരും നിലവിൽ ഈ കൗൺസിലിങ് സംഘത്തിൽ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡൽ ഓഫീസർ ആയ ഡോ. സൗമ്യരാജിൻ്റെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com