'പറഞ്ഞത് ഇന്ത്യക്കാരെക്കുറിച്ചല്ല'; വിശദീകരണവുമായി രാജസേനന്‍

ഇത് ബിജെപിയുടെ നയമല്ല. തന്റെ സ്വന്തം അഭിപ്രായമെന്ന് രാജസേനന്‍ 
'പറഞ്ഞത് ഇന്ത്യക്കാരെക്കുറിച്ചല്ല'; വിശദീകരണവുമായി രാജസേനന്‍


കൊച്ചി: അതിഥി തൊഴിലാളികള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ തിരുത്തുമായി സംവിധായകന്‍ രാജസേന്‍. രാവിലെ സമൂഹമാധ്യമത്തില്‍ കുറിച്ചത് ബിജെപിയുടെ നയത്തില്‍പ്പെടുന്നതല്ലെന്നും  സ്വന്തം അഭിപ്രായമാണെന്നും രാജസേനന്‍ പറഞ്ഞു. താന്‍ ഉദ്ദേശിച്ചത് ഭാരതീയരെ കുറിച്ചല്ലെന്നും ഇതരാജ്യങ്ങളില്‍ നിന്നെത്തി ഇന്ത്യയില്‍ പണിയെടുക്കുന്നവരെ കുറിച്ചാണെന്നും രാജസേനന്‍ പറഞ്ഞു

രാജസേനന്റ പരാമര്‍ശം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രസംഗത്തിന്റെ പൂര്‍ണരൂപം

21 ദിവസം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ച് മലായാളി എല്ലാ നഷ്ടങ്ങളും സഹിച്ച് വീട്ടിലിരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആള്‍ക്കാര്‍ ഇന്നലെ പായിപ്പാട്ട്  ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം തുടങ്ങിയത്. അവരെ നമ്മള്‍ മുമ്പ് വിളിച്ചത് അന്യസംസ്ഥാന തൊഴിലാളികള്‍ എന്നാണ്. ചില ചാനലുകളൊക്കെ അവരെ അതിഥി തൊഴിലാളികളാക്കി. അതിഥി എന്ന വാക്കിന്റെ അര്‍ത്ഥം വിരുന്നുകാരന്‍, അപ്രതീക്ഷിതമായി എത്തുന്നയാള്‍ എന്നൊക്കെയാണ്. അതിഥികളെ നമ്മള്‍ വീട്ടിലേക്ക് ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടില്ലല്ലോയെന്നും രാജസേനന്‍ പറഞ്ഞു. 

ഇവരെ മറ്റു പല കാര്യങ്ങള്‍ക്കും വേണ്ടി നമ്മുടെ നാട്ടിലെ ചിലര്‍ ഉപയോഗിക്കുന്നു എന്നു നമ്മള്‍ സംശയിക്കേണ്ടി ഇരിക്കുന്നു. പ്രത്യേകിച്ച് പൗരത്വ ബില്ലിനായി ഇവര്‍ നടത്തിയ സമരം, ഇന്നലെ ഇവര്‍ കാട്ടിക്കൂട്ടിയത്. ഇത്രയും സ്ട്രിറ്റായിട്ട് നമ്മള്‍ ഒരു വ്രതം പോലെ വീട്ടിലിരിക്കുമ്പോള്‍ അതിനെയെല്ലാം കാറ്റത്ത് പറത്തികൊണ്ടല്ലേ ഇന്നലെ ഇവര്‍ കോപ്രായം കാണിച്ചത്. അപ്പോള്‍ അവരുടെ ലക്ഷ്യം എന്താണ്. ആഹാരവും വെള്ളവും ഒന്നുമല്ല മറ്റെന്തോ ആണ്. 

ഒന്ന് ആലോചിച്ചു നോക്കു ഒരു പത്ത് വര്‍ഷം മുമ്പ് ഏത് ഹോട്ടലീന്ന് ഭക്ഷണം കഴിച്ചാലും നമുക്ക് അസുഖം വരത്തില്ലായിരുന്നു.  പക്ഷേ ഇപ്പോള്‍ അങ്ങനെ അല്ല. ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലില്‍ കയറ്റിയതോട് കൂടി ഹോട്ടലിന്റെ അന്തരീക്ഷം വളരെ വൃത്തിഹീനമായി. അത്രയും മോശമായ അന്തരീക്ഷത്തിലാണ് പല ഹോട്ടലുകളിലും ഭക്ഷണം ഉണ്ടാക്കുന്നത്. കാരണം ഇവര്‍ക്ക് തുച്ഛമായ ശബളം കൊടുത്താല്‍ ഇവര്‍ നിന്നോളും. നമ്മള്‍ ആലോചിക്കേണ്ടത് ഓരോ മലയാളിയുടെയും തൊഴില്‍ സാധ്യതയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് നമ്മള്‍ മറക്കരുത്.  

എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു അപേക്ഷയുണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്ന് പുറത്താക്കണം. അതിന് ഇതിലും നല്ലൊരു സന്ദര്‍ഭം ഇനി കിട്ടത്തുമില്ല. അങ്ങയുടെ കൂടെയുള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകും. പക്ഷേ ദയവായി ഞാന്‍ വീണ്ടും അപേക്ഷിക്കുകയാണ്. ഈ അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് മുമ്പും പല വേദികളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. അതിപ്പോള്‍ സത്യമായികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവരെ വേണ്ടതൊക്കെ കൊടുത്ത് ഈ നാട്ടില്‍ നിന്ന് ഓടിക്കണം എന്നാണ് അങ്ങയോട് എനിക്ക് പറയാനുള്ളത്. ഇതൊരു അപേക്ഷയായിട്ട് എടുക്കണം. ഇതൊന്ന് ചെവികൊള്ളണം എന്ന് അങ്ങയോട് താഴ്മയായി അപേക്ഷിക്കുകയാണ്.. നന്ദി..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com