കാസർകോട്: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കി പൊലീസ്. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ആറ് പഞ്ചായത്തുകളിലാണ് പൊലീസ് നിരീക്ഷണം കർക്കശമാക്കുന്നത്. അവിടെ ജനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഐജി വിജയ് സാഖറെ അറിയിച്ചു.
പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുർ, മെഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പൊലീസിന്റെ
പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ഈ പ്രദേശങ്ങളിൽ പൊലീസ് സംഘത്തിന്റെ കാവലുണ്ടാകും. ഇവിടെ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പൊലീസ് എത്തിച്ചു നൽകും. ഇതിനായി 9497935780 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ആവശ്യക്കാർ സന്ദേശമയച്ചാൽ പൊലീസ് നേരിട്ട് അവരുടെ ആവശ്യങ്ങൾ വീട്ടിലെത്തിക്കും. പേരും ഫോൺ നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും സഹിതം അയച്ചാൽ മതിയെന്നും ഐ ജി പറഞ്ഞു.
ജില്ലയിലെ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും അവർക്ക് ആവശ്യമായ സാധനങ്ങളും മരുന്നും മറ്റു സേവനങ്ങൾക്കും പൊലീസിന്റെ ഈ സേവനം ഉപയോഗിക്കാം. കാറിൽ ഡ്രൈവർ കൂടാതെ ഒരാൾ മാത്രവും ഇരു ചക്രവാഹനങ്ങളിൽ ഒരാൾ മാത്രവുമേ പോകാൻ അനുവദിക്കു. ഈ നിർദ്ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനെന്ന പേരിൽ ഒരു വീട്ടിൽനിന്ന് ഒന്നിലധികം ആളുകൾ കൂട്ടമായി പോകുന്നുണ്ട്. അവർക്കെതിരെയും കർശന നിയമ നടപടിയെടുക്കുമെന്നും ഐജി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ