കോഴിക്കോട്: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിര്‍ദേശം ഇല്ലെന്നും അന്തിമ തീരുമാനം കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശം പരിശോധിച്ചായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബാറുകള്‍ അണു വിമുക്തമാക്കി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ മതി. ബാറുകള്‍ തുറക്കാന്‍ മറ്റു തടസങ്ങളില്ല. കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ ബാറുകളെപ്പറ്റി പരാമര്‍ശിക്കുന്നില്ല. അതിനാല്‍ തന്നെ ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മദ്യം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതു സംബന്ധിച്ച തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും മന്ത്രി പറഞ്ഞു.
സ്വദേശത്തേക്ക് തിരിച്ചുപോകാതെ കേരളത്തില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ച എല്ലാ അതിഥി തൊഴിലാളികള്‍ക്കും സംരക്ഷണമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ട്രെയിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അന്യ സംസ്ഥാനങ്ങളിലേക്ക് എല്ലാ ജില്ലയില്‍ നിന്നും ട്രെയിന്‍ അയയ്ക്കുമെന്നും വൈകാതെ കോഴിക്കോട് നിന്ന് ട്രെയിന്‍ അയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരുവില്‍ നിന്നുള്ള അറുന്നൂറില്‍ ഏറെ പേരെ ഇപ്പോള്‍ താല്‍ക്കാലികമായി ക്യാമ്പിലാക്കിയിട്ടുണ്ട്. ഇവരെ ഇനി തെരുവിലേക്ക് വിടാതെ തെങ്ങിലക്കടവില്‍ പുനരധിവസിപ്പാക്കുള്ള പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ