കൊച്ചി: ഗൾഫിനു പുറമേ മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ തുടക്കം കുറിച്ച വന്ദേഭാരത് മിഷൻ ബുധനാഴ്ചയോടെ ഒരാഴ്ച പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ആഴ്ചയിലേയ്ക്ക് പ്രവേശിക്കുമ്പോൾ കൂടുതൽ രാജ്യങ്ങളിലേയ്ക്ക് സർവീസ് ആരംഭിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കേന്ദ്രമന്ത്രി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
അൾജീരിയ, റഷ്യ, ബ്രൂണെ, യുക്രൈൻ, ജപ്പാൻ, ഓസ്ട്രേലിയ, ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ, ബ്രസീൽ, പെറു, ചിലി, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, കാനഡ, ഇറാൻ എന്നിവിടങ്ങളിൽ നിന്നെല്ലാം ഇന്ത്യയിലേക്ക് വരാൻ നിരവധി പേരുണ്ട്. വിസ കാലാവധി കഴിഞ്ഞവർ, ജോലി നഷ്ടപ്പെട്ടവർ, വിദ്യാർത്ഥികളടക്കമുള്ളവരാണ് പലരും. കപ്പൽ, വിമാന മാർഗങ്ങളിലൂടെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ