ന്യൂഡല്‍ഹി : നീണ്ട ഇടവേളയ്ക്ക് ശേഷം ട്രെയിന്‍ സര്‍വീസുകള്‍ രാജ്യത്ത് പുനരാരംഭിക്കുകയാണ്. ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ആഴ്ചയില്‍ ആറു സര്‍വീസുകളാണ് ഉണ്ടാകുക. എസി കോച്ചുകളുമായാണ് സ്പെഷ്യൽ ട്രെയിൻ ഓടുക. കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്ന ട്രെയിന്‍ കേരളത്തില്‍ കോഴിക്കോട്, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ മാത്രമാണ് നിര്‍ത്തുക.
യാത്രക്കാരുടെ തിരക്ക് കൂടുന്നത് അനുസരിച്ച് നിരക്ക് കൂടുന്ന ഡൈനമിക് പ്രൈസിങ് രീതിയാണ് ട്രെയിന്‍ നിരക്കില്‍ അവലംബിച്ചിട്ടുള്ളത്. പ്രീമിയം ടിക്കറ്റ് നിരക്കാണ് ഈടാക്കുക. ഇതനുസരിച്ച് കേരളത്തിലേക്ക് 3500 മുതല്‍ 7500 രൂപ വരെ ടിക്കറ്റ് നിരക്കാകും.
ടിക്കറ്റ് റദ്ദാക്കിയാല്‍ പകുതിപ്പണമാകും ലഭിക്കുക. 24 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കാം. റിസര്‍വേഷന്‍ ഏഴു ദിവസം മുമ്പു വരെ മാത്രം. ടിക്കറ്റുകല്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി മാത്രമാകും ലഭിക്കുക. സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്നും ടിക്കറ്റ് ലഭിക്കില്ല. തത്കാല്‍ അടക്കമുള്ള പ്രത്യേക ടിക്കറ്റുകളും ഇല്ല.
ഭക്ഷണം അടക്കം പ്രത്യേക സേവനം ലഭിക്കില്ല. ട്രെയിനില്‍ പുതപ്പും വിരിയും ലഭിക്കില്ല. പായ്ക്ക് ചെയ്ത ലഘുഭക്ഷണവും വെള്ളവും പണം കൊടുത്ത് വാങ്ങാം. സ്‌പെഷല്‍ ട്രെയിനിൽ 24 കോച്ചുകളാണ് ഉണ്ടാകുക. ജനറല്‍ ബോഗി ഉണ്ടാകില്ല. നാലു ടൂ ടയര്‍ എസി കോച്ചുകളും 20 ത്രീ ടയര്‍ എസി കോച്ചുകളുമുണ്ട്.
എല്‍എച്ച്ബി കോച്ചുകളാണെങ്കില്‍ 1654 യാത്രക്കാര്‍ക്കും ഐസിഎഫ് കോച്ചുകളാണെങ്കില്‍ 1444 യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ന്യൂഡല്‍ഹിയില്‍ നിന്നും ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും, തിരുവനന്തപുരത്തു നിന്നും ചൊവ്വ, വ്യാഴം,വെള്ളി ദിവസങ്ങളിലുമാണ് ട്രെയിന്‍ സര്‍വീസുകള്‍. ഡല്‍ഹിയില്‍ നിന്ന് രാവിലെ 11.25നും തിരുവനന്തപുരത്ത് നിന്ന് രാത്രി 7.45 നും ട്രെയിനുകല്‍ പുറപ്പെടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ