'ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരതിര് വേണ്ടേ?; അദ്ദേഹത്തിന് എന്തോ പ്രശ്‌നമുണ്ട്'; മുരളീധരനെതിരെ പിണറായി

ചിലകാര്യങ്ങള്‍ പറയുന്നതിന് മുന്‍പ്, അത് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നതാണ് അദ്ദേഹത്തിന് നല്ലത്
'ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരതിര് വേണ്ടേ?; അദ്ദേഹത്തിന് എന്തോ പ്രശ്‌നമുണ്ട്'; മുരളീധരനെതിരെ പിണറായി


തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന് എന്തോ പ്രശ്‌നമുണ്ട്. ചിലകാര്യങ്ങള്‍ പറയുന്നതിന് മുന്‍പ്, അത് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നതാണ് അദ്ദേഹത്തിന് നല്ലത്. അദ്ദേഹം കേന്ദ്രമന്ത്രിയാണെന്നത് വസ്തുതതയാണ്. എന്നാല്‍ കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടില്‍ നിന്ന് മനസിലാകുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചില കാര്യങ്ങള്‍ പറുന്നതാണെങ്കില്‍ അത് ശരിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തതു കൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് വരാത്തതെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഷെഡ്യൂള്‍ ചെയ്ത പ്രകാരം വിമാനങ്ങള്‍ നാട്ടിലേക്ക് വരുന്നില്ലേ?.അത്തരം കാര്യങ്ങള്‍ അറിയാന്‍ ബാധ്യതപ്പെട്ടയാളാണ് മുരളീധരന്‍. സംസ്ഥാനം പറഞ്ഞിട്ടാണോ അത്തരം ഷെഡ്യൂള്‍ തീരുമാനിക്കുക. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരതിര് വേണ്ടേ. എന്തും വിളിച്ചുപറയലാണോ.അതിലപ്പുറം ഇപ്പോള്‍ പോകുന്നില്ല. അത് പറയാനുള്ള വേദിയല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വാളയാറില്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജനപ്രതിനിധികളടക്കം ക്വാറന്റീനില്‍ പോകേണ്ടിവന്ന സംഭവത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടവര്‍ അങ്ങനെ പെരുമാറണമെന്നും രാഷ്ട്രീയനാടകം കളിക്കാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. 

വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി എത്തിയ ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സഹയാത്രികരായിരുന്ന എട്ട് പേര്‍ ഹൈ റിസ്‌ക് െ്രെപമറി കോണ്‍ടാക്ടായി കണക്കാക്കി നിരീക്ഷണത്തിലാണ്. ആ സമയത്ത് അവിടെയുണ്ടായിരുന്ന 130 യാത്രക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസുകാര്‍ എന്നിവരെ ലോ റിസ്‌ക് കോണ്‍ടാക്ടിലും ഉള്‍പ്പെടുത്തി 14 ദിവസം ഹോം ക്വാറന്റീനില്‍ വിടണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ സ്രവം പരിശോധിക്കണം. ഈ സമ്പര്‍ക്ക പട്ടിക അന്തിമമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകേണ്ടിവന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കൃത്യമായ രേഖകളും പരിശോധനകളുമില്ലാതെ അതിര്‍ത്തി കടന്നെത്തുന്നത് നമ്മുടെ സംവിധാനങ്ങളെ തകര്‍ക്കുമെന്നത് പലതവണ ഓര്‍മ്മിപ്പിച്ചതാണ്. അങ്ങനെയുണ്ടായാല്‍ സമൂഹമാണ് പ്രതിസന്ധിയിലാകുന്നത്. ഇക്കാര്യം പറയുമ്പോള്‍ മറ്റു തരത്തില്‍ ചിത്രീകരിക്കേണ്ടതില്ല. അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവരെയും അതിന് സഹായം ചെയ്യുന്നവരെയും തടയാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com