വിദേശത്ത് നിന്ന് എത്തുന്ന ഗര്‍ഭിണികളുടെ എണ്ണം കൂടുന്നു; മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങള്‍; കോവിഡ് പോസിറ്റീവ്, നെഗറ്റീവ് പ്രസവമുറികള്‍

കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നെഗറ്റീവ് ആയവര്‍ക്കും പ്രത്യേക സജ്ജീകരണങ്ങളാണ്. ഇവര്‍ക്കായി പ്രത്യേക  പ്രസവമുറികളും ഉണ്ട്
വിദേശത്ത് നിന്ന് എത്തുന്ന ഗര്‍ഭിണികളുടെ എണ്ണം കൂടുന്നു; മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങള്‍; കോവിഡ് പോസിറ്റീവ്, നെഗറ്റീവ് പ്രസവമുറികള്‍

കൊച്ചി: വിദേശത്തു നിന്നും എത്തുന്ന ഗര്‍ഭിണികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇവര്‍ക്കായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. നാലുനിലകളിലായാണ് സമ്പര്‍ക്ക വിലക്കില്‍ കഴിയേണ്ടി വരുന്ന ഗര്‍ഭിണികള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രസവ തീയതി അടുത്തവര്‍ക്കും മറ്റ് അസ്വസ്ഥതകള്‍ അനുഭവിക്കുന്ന ഗര്‍ഭിണികള്‍ക്കും ആശുപത്രിയില്‍ ചികിത്സ ഒരുക്കിയിട്ടുണ്ട്.

അടിയന്തര ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ തന്നെ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നെഗറ്റീവ് ആയവര്‍ക്കും പ്രത്യേക സജ്ജീകരണങ്ങളാണ്. ഇവര്‍ക്കായി പ്രത്യേക  പ്രസവമുറികളും ഉണ്ട്. കോവിഡ് പോസിറ്റീവ് പ്രസവമുറികളും കോവിഡ് നെഗറ്റീവ് പ്രസവമുറികളും നിലവിലെ സാഹചര്യത്തില്‍ തയാറാക്കിയതാണ്.
പ്രസവശേഷമുള്ള ശുശ്രൂഷകള്‍ക്കും പ്രത്യേക മുറികളാണുള്ളത്. നവജാത ശിശു പരിചരണത്തിലും ശ്രദ്ധ പുലര്‍ത്തുന്നു. കോവിഡ് പോസിറ്റീവ് ആയ ശിശുക്കളെയും നെഗറ്റീവ് ആയ ശിശുക്കളെയും പരിചരിക്കാന്‍ പ്രത്യേക എന്‍.ഐ.സി.യുകളും സജ്ജമാക്കിയിട്ടുള്ളതായി ആര്‍.എം.ഒ ഡോ.ഗണേഷ് മോഹന്‍ പറഞ്ഞു.

പ്രവാസികള്‍ക്കായി വിമാന സര്‍വീസ് ആരംഭിച്ചത് മുതല്‍ 343 ഗര്‍ഭിണികളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യന്‍ നേവിയുടെ ഓപ്പറേഷന്‍ സമുദ്ര സേതു ദൗത്യത്തില്‍ ഐ.എന്‍.എസ് ജലാശ്വ യുദ്ധക്കപ്പലില്‍ 19 ഗര്‍ഭിണികളും നാട്ടിലെത്തി. ഇതില്‍ രണ്ടു പേര്‍ക്ക് അടിയന്തരമായി സിസേറിയന്‍ പ്രസവം നടത്തിയിരുന്നു.

മറ്റു ശാരീരിക ബുദ്ധിമുട്ടുകളില്ലാത്ത ഗര്‍ഭിണികളെ വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയാനാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ പ്രസവ തീയതി അടുത്തവരും ഗര്‍ഭ സംബന്ധമായ പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും ആശുപത്രിയുടെ സേവനം അത്യാവശ്യമാണ്. ഇക്കാരണത്താലാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com