ദുബായ്: കോവിഡ് 19 ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച മാത്രം ആറ് മലയാളികൾ മരിച്ചു. യുഎഇയിൽ മൂന്ന് പേരും കുവൈത്തിൽ രണ്ട് പേരും സൗദി അറേബ്യയിൽ ഒരാളുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 84 ആയി.
കാസർകോട് തലപ്പാടി സ്വദേശി അബ്ബാസ് (45), കാസർകോട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞാമദ് (56) എന്നിവരാണ് അബുദാബിയിൽ മരിച്ചത്. ഖലീഫ സിറ്റിയിലെ അൽഫുർസാൻ കമ്പനിയിൽ ഡ്രൈവറായിരുന്ന അബ്ബാസ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അവധി കഴിഞ്ഞ് ആറ് മാസം മുമ്പാണ് ഇദ്ദേഹം അബുദാബിയിൽ തിരിച്ചെത്തിയത്. മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ ഉച്ചയോടെ കബറടക്കി.
മടിക്കൈ സ്വദേശി കുഞ്ഞാമദ് വർഷങ്ങളായി ബനിയാസ് വെസ്റ്റിലെ ബഖാല വ്യാപാരിയാണ്. പുലർച്ചെ മഫ്‌റഖ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ കൃഷ്ണപിള്ള ദുബായിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി ആതിര ഭവനിൽ മധുസൂദനൻ പിള്ള (61) സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു.
കോഴിക്കോട് എലത്തൂർ സ്വദേശി ടിസി അബ്ദുൾ അഷ്‌റഫ് (55) പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയഗോപാൽ (65) എന്നിവരാണ് കുവൈറ്റിൽ മരിച്ചത്. രണ്ടാഴ്ചയായി അമീരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അഷ്‌റഫ്. കുവൈറ്റിലെ നുസ്ഹ ജം ഇയ്യയിൽ ജോലി ചെയ്തിരുന്ന അഷ്‌റഫ് കെഎംസിസി കോഴിക്കോട് ജില്ലാ കൗൺസിലറുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ