തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ കെഎസ്ആർടിസി ജില്ലയ്ക്കുളളിലെ സർവീസുകൾ ആരംഭിക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് സര്‍വീസ് നടത്തുക. 1750 ബസുകളാണ് നിരത്തിലിറങ്ങുകയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ജില്ലയിലെ നാല് ഡിപ്പോകളിൽനിന്ന് 65 സർവീസുണ്ടാവും.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച നിരക്കുമായാണ് സര്‍വീസ് പുനരാരംഭിക്കുക. 12 രൂപയാണ് മിനിമം ചാർജ്. എല്ലാ സർവീസുകളും ഓർഡിനറി സർവീസുകളാണ്. ജില്ലയിലെ എല്ലാ ബസ് സ്‍റ്റോപ്പുകളിലും നിർത്തും. സീറ്റുകൾ ഒഴിവില്ലെങ്കിൽ ആളുകളെ കയറ്റില്ല. 23 മുതല്‍ 27വരെ യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റു. യാത്രക്കാര്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കേണ്ടതാണ്. സാനിടൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷം മാത്രമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു. ബസിന്റെ പുറകുവശത്ത് കൂടി മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുള്ളു. മുന്‍വാതിലിലൂടെ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുള്ളു. 3 പേരുടെ സീറ്റിൽ 2 പേരും 2 പേരുടെ സീറ്റിൽ ഒരാളെയുമാണു യാത്ര ചെയ്യാൻ അനുവദിക്കുക.
കഴിഞ്ഞ ദിവസം ആരംഭിച്ച സ്പെഷൽ സർവീസുകളും ഇന്നുമുതൽ സാധാരണ സർവീസിന്റെ ഭാഗമാകും. ബസുകളുടെ സമയക്രമം ആദ്യ ദിവസത്തെ തിരക്കുനോക്കി നിശ്ചയിക്കും. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7 വരെയും തിരക്കുളള സമയത്തു കൂടുതൽ സർവീസുകൾ നടത്തും. പ്രതിദിനം 5.5 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ