ടിക്കറ്റ് കൗണ്ടറുകളിലൂടെ ഇന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കും ; കേരളത്തില്‍ മൂന്ന് സ്റ്റേഷനുകളില്‍ മാത്രം

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ട്രെയിനുകള്‍ക്കുള്ള ബുക്കിങ് ഇന്നലെ രാവിലെ തുടങ്ങി
ടിക്കറ്റ് കൗണ്ടറുകളിലൂടെ ഇന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കും ; കേരളത്തില്‍ മൂന്ന് സ്റ്റേഷനുകളില്‍ മാത്രം

ന്യൂഡല്‍ഹി : അടുത്തമാസം ഒന്നുമുതല്‍ ജനശതാബ്ദി അടക്കം 100 ട്രെയിനുകള്‍ ഓടിക്കാന്‍ അനുമതി നല്‍കിയതിന്റെ തുടര്‍ച്ചയായി കൂടുതല്‍ തീവണ്ടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. റെയില്‍വേ സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലൂടെയും ജനസേവന കേന്ദ്രങ്ങളിലൂടെയും ട്രെയിന്‍ ടിക്കറ്റുകള്‍ ഇന്നു മുതല്‍  നല്‍കുമെന്നും മന്ത്രി അറിയിച്ചു. റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറുകളിലൂടെയും 1.71 ലക്ഷം ജനസേവന കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ലഭിക്കും.

കേരളത്തില്‍ അടക്കം അഞ്ചു റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നാണ് ഇന്നു മുതല്‍ ടിക്കറ്റുകള്‍ നേരിട്ട് എടുക്കാനാകുക. കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തിരുവനന്തപുരം സെന്‍ട്രല്‍, മംഗളൂരു, ചെന്നൈ എന്നീ സ്റ്റേഷനുകളില്‍ നിന്നാണ് നേരിട്ട് ടിക്കറ്റുകള്‍ എടുക്കാനാകുക. രണ്ട് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുക.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ട്രെയിനുകള്‍ക്കുള്ള ബുക്കിങ് ഇന്നലെ രാവിലെ തുടങ്ങി. വൈകീട്ട് നാലുവരെ 2,37,751 ടിക്കറ്റുകള്‍ (5,51,724 യാത്രക്കാര്‍) ബുക്ക് ചെയ്തു. 30 ദിവസം മുന്‍പു വരെ ബുക്കു ചെയ്യാം. മുഴുവന്‍ റിസര്‍വ്ഡ് കോച്ചുകളായതിനാല്‍ ജനറല്‍ കംപാര്‍ട്‌മെന്റിലും സെക്കന്‍ഡ് സിറ്റിങ് നിരക്കും റിസര്‍വേഷന്‍ നിരക്കുമുണ്ടാവും.

കണ്‍ഫേംഡ് ടിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ട്രെയിനില്‍ പ്രവേശനമുണ്ടാകൂ. സ്‌പെഷല്‍ എസി ട്രെയിനുകള്‍ക്കുള്ള നിബന്ധനകളെല്ലാം ഇതിനും ബാധകമാണ്.ജൂണ്‍ 10 മുതല്‍ മണ്‍സൂണ്‍ സമയക്രമത്തിലേക്കു മാറും. എസി കോച്ചുകളുമുണ്ടാകും. സ്‌റ്റോപ്പുകളും നിലവിലുള്ളതു തന്നെ.

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, മുംബൈ- തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്, നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ്, നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com