എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭ എംപിയുമായ എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു.
എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭ എംപിയുമായ എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 83 വയസ്സായിരുന്നു

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സോഷ്യലിസ്റ്റ് ചേരിയില്‍ നിറഞ്ഞുനിന്ന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. രാഷ്ട്രീയനേതാവിന് പുറമേ സാഹിത്യകാരനും പ്രഭാഷകനുമായിരുന്നു. കേന്ദ്രമന്ത്രിക്ക് പുറമേ സംസ്ഥാനത്ത് ചെറിയ കാലയളവില്‍ വനംമന്ത്രിയായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1987ല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം ആണ്. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്.ജനതാദള്‍ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദള്‍ (യുണൈറ്റഡ്) എന്നിവയുടെ മുന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റായിരുന്നു.  മാതൃഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനും മാനേജിങ് എഡിറ്ററുമാണ്.

സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കല്‍പറ്റയിലാണ് ജനനം.മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയില്‍ നിന്ന് എംബിഎ ബിരുദവും കരസ്ഥമാക്കി.കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലയളവില്‍ ഒളിവില്‍ പോയെങ്കിലും പിടിയിലായി ജയില്‍വാസമനുഭവിച്ചു.

2014 ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് ഇദ്ദേഹം അവസാനമായി മത്സരിച്ചത്. പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ സിപിഎം നേതാവ് എം ബി രാജേഷിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. ഇദ്ദേഹത്തിന്റെ കൃതിയായ ഹൈമവതഭൂവിലിന് 2010ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com